ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മൊഹമ്മദിയുടെ പോരാട്ടത്തിന് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുകയാണ് ലോകം. സ്വന്തം ജീവിതത്തെ അപകടത്തിലാക്കി നർഗീസ് പോരാടിയത് ഇറാനിയൻ സ്ത്രീകൾക്കും ഇറാനിയൻ ജനതയുടെ മനുഷ്യാവകാശത്തിനും വേണ്ടിയായിരുന്നു കഴിഞ്ഞ കാലമത്രയും അവർ പൊരുതിയത്. വധശിക്ഷയ്‌ക്കും ഏകാന്ത തടവിനുമെതിരെ പ്രവർത്തിച്ച നർഗീസിന് പലപ്പോഴും വ്യക്തിപരമായ നിരവധി നഷ്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. സ്ത്രീകൾക്കായി ജീവിതം സമർപ്പിച്ചപ്പോൾ നർഗീസിന് നഷ്ടമായത് സ്വന്തം കുടുംബ ജീവിതവും കരിയറുമായിരുന്നു.
ഇറാനിലെ വനിതകൾക്കായി നിരന്തരം പോരാടുകയും മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഇവർ 13 തവണ അറസ്റ്റിലാവുകയും 31 വർഷം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നും ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഇറാനിയൻ സർക്കാർ അവരെ ഏകാന്ത തടവിന് ജയിലിൽ അടച്ചിട്ടുള്ളത്. എന്നാൽ ഇരുണ്ട തടവറകൾക്ക് പോലും നർഗീസ് മൊഹമ്മദിയെ നിശബ്ദമാക്കാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
കഴിഞ്ഞ വർഷം ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിയൻ പോലീസ് കസ്റ്റഡിയിലെടുത്ത 22-കാരി മഹ്സ അമിനി കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി നടത്തിയ പോരാട്ടത്തിൽ മുഴങ്ങിയത് നർഗീസിന്റെ മുദ്രവാക്യമായിരുന്നു. ‘സ്ത്രീ..ജീവിതം..സ്വാതന്ത്ര്യം’ എന്ന നർഗീസിന്റെ മുദ്രാവാക്യം ഇന്ന് ഇറാനിലെ മുഴുവൻ സ്ത്രീകളും ഏറ്റെടുത്തിരിക്കുകയാണ്.
ജയിലിൽ അനുഭവിക്കുന്ന പീഡനങ്ങളും ക്രൂരതകളും വിശദീകരിക്കുന്ന നർഗീസിന്റെ പുസ്തകം ‘വെറ്റ് ടോർച്ചർ; ഇറാനിയൻ വനിതാ തടവുകാരുമായുള്ള അഭിമുഖം’എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഏകാന്ത തടവ് അനുഭവിക്കുന്നവരുടെ അനുഭവം ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററിയും ഇതിനോടകം പുറത്തുവന്നു. പരസ്യമായി പ്രതികരിക്കുന്നതിന്റെ ഭവിഷ്യത്ത് അറിഞ്ഞുകൊണ്ടു തന്നെ ജയിലിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് അവർ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകി. ജയിലിൽ വച്ച് തന്നെയായിരുന്നു അഭിമുഖം നടന്നത്. ‘ആക്ടിവിസം’ ജയിലിനകത്തും തുടർന്നതോടെ കഴിഞ്ഞ ഓഗസ്റ്റിൽ അവർക്കുള്ള ശിക്ഷ ഒരു വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. എങ്കിലും ശിക്ഷാ കാലാവധി കൂട്ടിയെന്നത് നർഗീസിനെ ഒരിക്കലും തളർത്തിയിരുന്നില്ല.
ഹിജാബ് ബില്ലിന് അനുമതി ലഭിച്ചതോടെ ഹിജാബ് ശരിയായ ധരിക്കാത്ത സ്ത്രീക്ക് 10 വർഷം തടവ് നിഷ്‌കർഷിക്കുന്ന നിയമത്തിനെതിരെ അവർ അഹോരാത്രം പോരാടി. ഇസ്ലാമിക് റിപ്പബ്ലിക്കായ ഇറാന്റെ നിർബന്ധിത ഹിജാബ് ധരിക്കൽ നിയമത്തിനെതിരെ നാല് പതിറ്റാണ്ടുകളോളം ശബ്ദമുയർത്തിയ നർഗീസ്, ജയിലിലെ വനിതാ തടവുകാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് വാർത്താചാനലായ സിഎൻഎന്നിന് ഒരു കത്തെഴുതി. മതാധിഷ്ഠിത ഭരണകൂടം നടപ്പിലാക്കിയ നിർബന്ധിത ഹിജാബിനെക്കുറിച്ചും അവർ ആ കത്തിൽ പരാമർശിച്ചിരുന്നു.
സമൂഹത്തിൽ സ്ത്രീകളുടെ മേൽ അധികാരം സ്ഥാപിക്കാനും, അവരെ നിയന്ത്രിക്കാനും, പുരുഷന് അടിമപ്പെടാനും വേണ്ടി മാത്രം ഉതകുന്നതാണ് ഹിജാബ് നിയമമെന്ന് അവർ പ്രതികരിച്ചി. പുരുഷൻമാർ അബായ ധരിക്കണമെന്നോ ടർബൻ അണിയണമെന്നോ ഒരു നിയമവും അനുശാസിച്ചില്ലെന്നും അവർ ഓർമ്മിപ്പിച്ചു. കടുത്ത ഉഷ്ണക്കാലത്തും തലയും ദേഹവും മൂടി പുതച്ച് (നിർബന്ധിതമായി) കഴിഞ്ഞ 44 വർഷത്തോളം ജീവിക്കേണ്ടി വന്ന സ്ത്രീകളെക്കുറിച്ച് ചിന്തിച്ചുനോക്കണമെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വസ്ഥവും സമാധാന പൂർണ്ണവുമായ ജീവിതം നയിക്കാൻ ഒരിക്കലും ഇറാനിയൻ വനിതകൾക്ക് സാധിച്ചിട്ടില്ല. അവർക്ക് വേണ്ടി ശബ്ദിക്കുന്നവരെയാകട്ടെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് നർഗീസ് മൊഹമ്മദി ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകളുടെ ജീവിതം. എന്നാൽ ഭരണകൂടത്തിന് പോലും നിശബ്ദയാക്കാൻ കഴിയില്ലെന്ന സൂചനയാണ് നർഗീസ് നൽകുന്നത്.
അടിച്ചമർത്തലിന് മുന്നിലും താഴാത്ത ശിരസാണ് അവരുടേതെന്ന് ഇറാൻ ഇന്ന് തിരിച്ചറിയുന്നു. ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീയാണവരെന്ന് മതാധിഷ്ഠിത ഭരണകൂടത്തെ പഠിപ്പിക്കുക കൂടിയാണ് നർഗീസിനെ തേടിയെത്തിയ നൊബേൽ അംഗീകാരം.