കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ കസ്റ്റഡി അപേക്ഷ കലൂരിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. പി.ആർ അരവിന്ദാക്ഷൻ, സി.കെ ജിൽസ് എന്നിവർക്കായാണ് കസ്റ്റഡി അപേക്ഷ ഇഡി നൽകിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യം ചെയ്യലുകൾ തിങ്കളാഴ്ചയും തുടരും.
കരുവന്നൂർ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ ജിൽസ് എന്നിവർക്കായി രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് കലൂരിലെ പ്രത്യേക കോടതിയിൽ ഇന്നലെ ഇഡി സമർപ്പിച്ചിരിക്കുന്നത്. അരവിന്ദാക്ഷനെതിരെ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, കേസിൽ ആദ്യം അറസ്റ്റിലായ ഒന്നാം പ്രതി പി. സതീഷ് കുമാറിന്റെ ഫോൺകോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ അരവിന്ദാക്ഷന്റെ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ചോദ്യം ചെയ്യലിലൂടെ ലഭിക്കേണ്ടതുണ്ടെന്നുമാണ് ഇഡി അറിയിച്ചിട്ടുള്ളത്.
സി.കെ ജിൽസിന്റെ ഭൂമി ഇടപാടുകളിലാണ് ഇനി ചോദ്യം ചെയ്യൽ നടക്കേണ്ടത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കൗൺസിലർ മധു അമ്പലപുരം, വ്യവസായി ജയരാജ് നായർ, സതീഷ് കുമാറിന്റെ സഹോദരൻ പി. ശ്രീജിത്ത്, എസ്ടി ജ്വല്ലറി ഉടമ സുനിൽ കുമാർ എന്നിവരോട് തിങ്കളാഴ്ചയും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് സുനിൽകുമാർ മൊഴി നൽകിയിരുന്നു.