മുംബൈ: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം. മഹാരാഷ്‌ട്രയിലെ പൂനെ-മുംബൈ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. പാളത്തിൽ വലിയ കല്ലുകൾ അടുക്കി വച്ച് ട്രെയിൻ അട്ടിമറിക്കാനായിരുന്നു സാമൂഹ്യവിരുദ്ധർ ശ്രമിച്ചത്. എന്നാൽ കല്ലുകൾ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. പതിവ് പരിശോധനയ്‌ക്കിടെയായിരുന്നു റെയിൽവേ ഉദ്യോഗസ്ഥർ പാളത്തിൽ കല്ലുകൾ കണ്ടത്.
ദിവസങ്ങൾക്ക് മുമ്പ് ഉദയ്പൂർ-ജയ്പൂർ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു. പാളത്തിൽ കല്ലുകളും കമ്പികളും വച്ചിരിക്കുന്നത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ അടിയന്തരമായി നിർത്തിയിട്ടു. സംഭവത്തിന് പിന്നിൽ കുട്ടികളാണെന്നായിരുന്നു രാജസ്ഥാൻ പോലീസിന്റെ കണ്ടെത്തൽ.