കൊച്ചി : ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് എൽഎൽബി കോഴ്സ് പഠിക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി; ഓൺലൈൻ വഴി പ്രവേശനം അനുവദിക്കുവാൻ നിർദേശം നൽകി. പ്രതിക്ക് കണ്ണൂർ ചീമേനിയിലുള്ള ഓപ്പൺ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഇയാൾക്ക് ഓൺലൈൻ മോഡിൽ ത്രിവത്സര എൽഎൽബി പ്രവേശന നടപടികൾ പൂർത്തിയാക്കാൻ കെഎംസിടി ലോ കോളജ് അധികൃതരോട് കേരള ഹൈക്കോടതി വെള്ളിയാഴ്ച നിർദേശിച്ചു.
ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ , ഡോ. കൗസർ ഇടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശിക്ഷിക്കപ്പെട്ടയാളുടെ ഭാര്യയോട് ആവശ്യമായ എല്ലാ രേഖകളും സഹിതം കോളജിൽ നേരിട്ട് ഹാജരാകാനും ഫീസ് നൽകാനും നിർദേശിച്ചു. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കുന്നതിന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാൻ ഹർജിക്കാരനോട് കോടതി നിർദ്ദേശിച്ചു.
ബിഎ ബിരുദധാരിയായ പ്രതി ശിക്ഷ അനുഭവിക്കുന്നതിനിടെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ സോഷ്യോളജി പൂർത്തിയാക്കിയിരുന്നു. ഈ സമയത്ത്, തുടർന്ന് പഠനം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും എൽഎൽബി പ്രവേശന പരീക്ഷ എഴുതുകയും മലപ്പുറം കെഎംസിടി ലോ കോളേജിൽ പ്രവേശനം നേടുകയും ചെയ്തു. പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും കോഴ്സ് തുടരുന്നതിനുമായി അദ്ദേഹം ജാമ്യം തേടുകയായിരുന്നു.
കോടതിയുടെ നിർദേശപ്രകാരം ഹാജരായ കെഎംസിടി ലോ കോളജ് പ്രിൻസിപ്പൽ പ്രവേശന നടപടികൾ ഓൺലൈൻ വഴി പൂർത്തിയാക്കാമെന്നും അതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താമെന്നും അറിയിച്ചു. അപേക്ഷകൻ ഓൺലൈൻ വഴി പഠന സൗകര്യം ഏർപ്പെടുത്തുന്നതിന്റെ സാങ്കേതിക വശം പോസ്റ്റ് ചെയ്യുന്ന അടുത്ത തീയതിയിൽ അറിയിക്കാമെന്നു കോളേജ് അധികാരികൾ കോടതിയെ ബോധ്യപ്പെടുത്തി.
തുടർന്ന് ഹർജിക്കാരന്റെ പ്രവേശന നടപടികൾ സമയബന്ധിതമായി ഇന്നുച്ചയ്ക്ക് 12 മണിക്ക് മുൻപായി ഓൺലൈൻ വഴി നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. വീഡിയോ കോൺഫറൻസിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് ലോ കോളേജ് പ്രിൻസിപ്പലുമായി കൂടിയാലോചിക്കാൻ ജയിൽ സൂപ്രണ്ടിനും നിർദ്ദേശം നൽകി.
സെക്ഷൻ 143 (‘നിയമവിരുദ്ധമായി സംഘം ചേർന്നതിന്’), 148 (‘ മാരകായുധങ്ങളുമായി കലാപംചെയ്തതിന് ‘), 341 (‘തെറ്റായി തടഞ്ഞു നിർത്തിയതിന് ), 307 (കൊലപാതകശ്രമത്തിന്’) 302 (‘കൊലപാതകത്തിന്’) എന്നീ വകുപ്പുകൾ അനുസരിച്ചാണ് ഹർജിക്കാരൻ തടവ് അനുഭവിക്കുന്നത്. ഇതിനകം 5 വർഷത്തെ തടവ് അനുഭവിച്ചിട്ടുണ്ട്.