ഗാസ സിറ്റി: ഇസ്രായേലിലെ സാധാരണക്കാർക്ക് നേരെ വെടിയുതിർത്ത് ഹമാസ് ഭീകരവാദികൾ. പട്ടണത്തിൽ പ്രവേശിച്ച ഭീകരവാദികൾ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. തെരുവിലൂടെ കടന്നുപോകുന്ന സിവിലിയൻ കാറുകൾക്ക് നേരെ ഹമാസ് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്തെ താമസക്കാർ തന്നെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു.
മോട്ടോർ സൈക്കിളുകളിലും എസ്യുവികളിലും പാരാഗ്ലൈഡറുകളിലും എത്തിയ ഭീകരവാദികൾ ഇസ്രായലിന്റെ തെക്കൻ പട്ടണങ്ങളിൽ നുഴഞ്ഞുകയറി. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ മാസങ്ങളായി വർദ്ധിച്ചുവരുന്ന അക്രമങ്ങളെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്. പടിഞ്ഞാറൻ മേഖലയിൽ വലിയ തോതിലുള്ള മരണങ്ങളാണ് ഇതുമൂലം ഉണ്ടായത്.
ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലേക്ക് ഗാസയിൽ നിന്നും ഹമാസ് ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ ഒന്നിലധികം മേഖലകളിൽ നിന്ന് രാവിലെ ആറരയോടെയായിരുന്നു റോക്കറ്റുകൾ വിക്ഷേപിച്ചത്. ഇതിന് പിന്നാലെ ഇസ്രായേൽ ഭരണകൂടം സ്റ്റേറ്റ് ഓഫ് വാർ പ്രഖ്യാപിക്കുകയായിരുന്നു.