ചിലപ്പോഴൊക്കെ ചിലർക്കെങ്കിലും ജീവിതം ഒരു അത്ഭുതമാണെന്ന് തോന്നിപ്പോകും. അത് പോലൊരു അനുഭവമാണ് വെയിൽസിൽ നിന്നുള്ള കാരി ഡൗണീസിന്. 42 കാരിയായ ഈ വനിതക്ക് ഡോക്ടർ നൽകിയ മരുന്നിൽ നിന്ന് ലഭിച്ചത് കാൻസറിൽ നിന്നുള്ള പുതു ജന്മമാണ്. ഒരു വർഷം മുമ്പാണ് ഡൗണീസിന് കുടലിൽ കാൻസർബാധിച്ചതായി കണ്ടെത്തിയത്.
ഇതിന് മുമ്പ് ഡൗണീസിന് ഹെർണിയക്കുള്ള സർജറി നടത്തിയിരുന്നു. അതിന് ശേഷം ഉണ്ടായ കടുത്ത വയറ് വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാൻസർ കണ്ടെത്തിയത്. എന്നാൽ അപ്പോഴെക്കും കാൻസർന്റെ മൂന്നാം ഘട്ടമായിരുന്നു. ജീവിതത്തിലേക്ക് തിരിച്ച് വരുമോ എന്ന് ഉറപ്പില്ലാതെ നിന്ന കാരിക്ക് മുന്നിൽ സ്വാൻസിയിലെ സിങ്കിൾടൺ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റായ ഡോ. ക്രെഗ് ബാരിങ്ടണാണ് ഡോസ്ടാർലിമാബ് നൽകിയത്.
ആറുമാസമായിരുന്നു കാരിയുടെ ചികിത്സാ കാലഘട്ടം. ആറു മാസത്തിനുള്ളിൽ തന്നെ അവരിൽ രോഗം ഭേദമായതായി കണ്ടെത്തിയതായി സ്വാൻസീ ബേ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡ് പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
ഇതിന് മുൻപ് ഡോസ്ടാർലിമാബ് ഉപയോഗിച്ച് പതിനെട്ടുപേർ അർബുദമുക്തരായതായി വാർത്ത വന്നിരുന്നു. തുടർച്ചയായി ആറുമാസത്തോളം മരുന്ന് ഉപയോഗിച്ചവരിലാണ് കാൻസർ അപ്രത്യക്ഷമായിരിക്കുന്നത്. മലാശയ അർബുദരോഗികളിൽ ശസ്ത്രക്രിയ, കീമോ, റേഡിയോതൊറാപ്പി എന്നിവ ഇല്ലാതെ അർബുദകോശങ്ങളെ ഇല്ലാതാക്കാനാണ് ഡോസ്ടാർലിമാബിലൂടെ ശ്രമിച്ചത്. ഡോസ്ടാർലിമാബ് അതിൽ വിജയിക്കുകയും ചെയ്തു.