പത്തനംതിട്ട: വാടകയ്ക്ക് വീടെടുത്ത് ലഹരി മരുന്ന് കച്ചവടം നടത്തിയ വിവിധ ഭാഷാ തൊഴിലാളികളടക്കം മൂന്ന് പേർ പിടിയിൽ. കഴിഞ്ഞ ദിവസം അടൂരും ഏനാത്തും കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ദമ്പതികൾ അസം സ്വദേശികളാണ്. ഫാകറുദീൻ (26), ഫരിദാഖത്തൂൻ (23) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 14 ചെറിയ കുപ്പികളിലായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 3. 62ഗ്രാം ബ്രൗൺ ഷുഗറും പിടികൂടി.
അതേസമയം ഏനാത്തിൽ നിന്ന് 40 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കൊല്ലം കുന്നത്തൂർ സ്വദേശി വിഷ്ണു ആണ് അറസ്റ്റിലായത്. കൊല്ലം ജില്ല കേന്ദ്രീകരിച്ച് കുറച്ചുകാലമായി ഇയാൾ കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു. ഇയാൾക്കൊപ്പം കൂട്ടാളികളുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. നർകോട്ടിക് സെൽ ഡി.വൈ.എസ്.പി കെ. എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും അടൂർ, ഏനാത്ത് പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.