ന്യൂഡൽഹി: വിദ്യാർത്ഥികളെ സമ്മർദ്ദത്തിൽ നിന്ന് മുക്തരാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. കോച്ചിംഗ് ഇല്ലാതെ തന്നെ മത്സര പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ കുട്ടികൾക്കാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നവോദയ വിദ്യാലയങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സര പരീക്ഷകൾക്ക് പ്രത്യേകപരിശീലനം ആവശ്യമില്ലെന്നും സ്‌കൂൾ വിദ്യാഭ്യാസം മതിയെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ മുൻകൈയെടുക്കുകയാണ്. ഇതിനായി സംസ്ഥാന സർക്കാരുകൾ സഹകരിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഓരോ ജീവനും വിലപ്പെട്ടതാണ്. വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാഴ്‌ത്തുന്ന ഒന്നും പാടില്ല. സാങ്കേതികവിദ്യയിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും പരിചരണത്തലൂടെയും കൗൺസിലിംഗുകളിലൂടെയും കുട്ടികൾക്ക് താങ്ങാകാൻ കഴിയണം. എൻസിഇആർടി ഇതിനെ കുറിച്ച് ചിന്തിക്കുകയും വിദ്യാഭ്യാസ വകുപ്പിന് സംസ്ഥാന സർക്കാരുകൾ വഴി മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. കോച്ചിംഗ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർത്ഥി ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
നിരവധി വിദ്യാർത്ഥികളാണ് സ്‌കൂളുകളിൽ ചേർന്നതിന് ശേഷം കോച്ചിംഗിനായി എത്തുന്നത്. ബോർഡ് പരീക്ഷകൾക്ക് നേരിട്ടെത്തുമെങ്കിലും മുഴുവൻ സമയവും സ്‌കൂളുകളിൽ കുട്ടികൾ ചെലവഴിക്കുന്നില്ലെന്നും മി്ക്ക ദിവസം ഹാജരാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇത് വിദ്യാർത്ഥികളുടെ വ്യക്തിഗത വളർച്ചയെ തടസപ്പെടുത്തും. പലപ്പോഴും ഒറ്റപ്പെടലും സമ്മർദ്ദവും അനുഭവപ്പെടാനും ഇത് കാരണമാകുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഗൗരവമായ ആലോചനകളുടെ സമയം അതിക്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾ, ജെഇഇ, നീറ്റ് എന്നിവയ്‌ക്ക് തയാറെടുക്കുന്നതിനായി പ്രതിവർഷം രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികൾ കോട്ടയിൽ എത്തുന്നുവെന്നാണ് കണക്ക്.