ടെൽ അവീവ്: ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ മറ്റൊരു യുദ്ധമുഖം തുറക്കാനൊരുങ്ങുന്ന ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്ക്കെതിരെ മുന്നറിയിപ്പുമായി അമേരിക്ക. സാഹചര്യം മോശമാക്കാനുളള ശ്രമങ്ങൾ നടത്തരുതെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. ഹമാസിന് എല്ലാവിധ പിന്തണയും നൽകുമെന്ന് ഹിസ്ബുള്ള കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിനും അമേരിക്കയ്ക്കും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു. ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി അമേരിക്ക നേരത്തെ പ്രഖ്യാപിച്ചതാണ്.
ഇസ്രായേലിനെതിരെ ഈ സാഹചര്യത്തിൽ യുദ്ധം നടത്തുമെന്ന ഹിസ്ബുള്ളയുടെ തീരുമാനം തെറ്റാണെന്നും, അങ്ങനെ സംഭവിച്ചാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹിസ്ബുള്ളയെ പോലുള്ള ഭീകരസംഘടനകളുടെ ആക്രമണം കൂടി ചെറുക്കുന്നത് കണക്കിലെടുത്താണ് കിഴക്കൻ മെഡിറ്ററേനിയൻ ഭാഗത്തേക്ക് അമേരിക്ക ശക്തമായ സൈനിക വിന്യാസം നടത്തുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ഇസ്രായേലിലെ ചില പ്രധാന നഗരങ്ങളിൽ ഇന്നലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തിട്ടുണ്ട്. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമാണ് ഇസ്രായേലിനെതിരെയുള്ള പോരാട്ടത്തിലൂടെ തങ്ങൾ പ്രകടിപ്പിക്കുന്നതെന്നും ഇവർ വാദിക്കുന്നു. 2006ലും ഇസ്രായേലും ഹിസ്ബുള്ളയും നേർക്കുനേർ പോരാട്ടം ഉണ്ടായിരുന്നു. ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ തങ്ങളുടെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടുവെന്നും, വരും ദിവസങ്ങളിലും ആക്രമണം ശക്തമാക്കുമെന്നും ഹിസ്ബുള്ള പറയുന്നു