തൃശൂർ: ചേലക്കര പഴയന്നൂരിലെ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പാലക്കാട് നെന്മാറ അയിലൂർ സ്വദേശിനിയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.
തിരുവോണ ദിവസം ഭർത്താവിന്റെ വീട്ടിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തുന്നത്. കേസിൽ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കടക്കം കുടുംബം പരാതി നൽകിയിരുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും യുവതിയുടെ മരണം കൊലപാതകം എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടും നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചും യുവതിയുടെ മാതാപിതാക്കൾ പഴയന്നൂർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
എന്നാൽ വിവാഹം കഴിഞ്ഞ് ആറര വർഷമായിട്ടും ഒരു പരാതിയും എത്തിയിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പതിനഞ്ചോളം പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ആരും ദുരൂഹത ആരോപിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കം പരിശോധിച്ചെന്നും അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.