ന്യൂഡൽഹി: കാർഷിക-ഭക്ഷ്യ സംവിധാനത്തിൽ വനിതകളുടെ സംഭാവനകൾ അംഗീകരിക്കപ്പെടുന്നില്ലെന്നും ഈയൊരു അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു. കാർഷിക ഘടനയുടെ അടിത്തട്ടിലാണ് ഇന്നും സ്ത്രീകളുള്ളത്. അവർക്ക് മുകൾത്തട്ടിലേക്ക് ഉയർന്നുവരാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. കാർഷിക മേഖലയിലെ ലിംഗ പ്രശ്നങ്ങളെക്കുറിച്ചുള്ള ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു ദ്രൗപദി മുർമു.
‘കോറോണയുടെ സാഹചര്യത്തിൽ കാർഷികഭക്ഷ്യ സമ്പ്രദായങ്ങളും ഘടനാപരമായ അസമത്വവും തമ്മിലുള്ള ബന്ധം വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞു. ഭക്ഷ്യ ഉത്പാദനത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകൾ ഉണ്ടാവണം. പലപ്പോഴും കർഷകർ എന്ന നിലയിൽ നിന്ന് കാർഷിക അധികാര മേഖലയിലെ അധികാര തലത്തിലേക്ക് എത്തുന്നില്ലെന്നുള്ളതാണ് സത്യം.
കാർഷിക-ഭക്ഷ്യ സംവിധാനത്തിന് ഏറ്റവും പുറത്താണ് സ്ത്രീകളെന്നത് പ്രകടമാണ്. സ്ത്രീകൾ എല്ലായ്പ്പോഴും തൊഴിലാളി മാത്രമാകുന്നു. പലപ്പോഴും കൂലിയില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ്. സ്ത്രീകൾ ഭൂവുടമകളാകുന്ന സാഹചര്യം ഉണ്ടാകുന്നില്ല. ആ തലത്തിലേക്ക് മാറ്റങ്ങൾ അനിവാര്യമാണ്’- എന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.