ന്യൂഡൽഹി: വിപുലീകരണത്തിന്റെ പാതയിലാണ് ഇന്ത്യൻ റെയിൽവേയെന്ന് റെയിൽവേ ബോർഡ് സെക്രട്ടറി മിലിന്ദ് ദേവൂസ്കർ. വന്ദേ ഭാരതിന് ജനങ്ങൾ നൽകിയ സ്വീകാര്യത വളരെ വലുതാണെന്നും ഇതിന്റെ ഭാഗമായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും വന്ദേ ഭാരത് മെട്രോയും ഉടൻ സജ്ജമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റർനാഷണൽ റെയിൽ കോൺഫറൻസിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രക്കാർക്ക് പുത്തൻ അനുഭവം നൽകാനായി പുറത്തിറക്കിയ വന്ദേ ഭാരതിന് ലഭിച്ച സ്വീകാര്യത വിലമതിക്കാനാകത്തതാണെന്നും ജനങ്ങളുടെ അഭിലാഷങ്ങൾ അറിഞ്ഞ് പ്രവർത്തിക്കാൻ കഴിയുന്നതായും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യത്തെ പതിപ്പ് പുറത്തിറക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകോത്തര നിലവാരത്തിലുള്ള യാത്രാനുഭവമാകും ഇത് നൽകുക. വരുന്ന രണ്ട് സാമ്പത്തിക വർഷത്തിനുള്ളിൽ 102 വന്ദേ ഭാരത് ട്രെയിനുകളാകും പുറത്തിറക്കുക. ഇതിൽ 75 വന്ദേ ഭാരത് റേക്കുകൾ ചെയർ-കാർ വേർഷനിലും മറ്റുള്ളവ സ്ലീപ്പർ വേർഷനിലുമാകും നിർമ്മിക്കുക.
മുംബൈ, ചെന്നൈ, പട്ന എന്നിവിടങ്ങളിലെ മെട്രോ ടെൻഡറുകളും ഉൾപ്പെടെ റെയിൽ, മെട്രോ സെഗ്മെന്റിനെ ഏഴ് വർഷത്തിനുള്ളിൽ വിപുലീകരിക്കുമെന്നും റോയ് പറഞ്ഞു. ഇതിനായി രണ്ട് ലക്ഷം കോടി രൂപ നീക്കിവെച്ചതായും അദ്ദേഹം വ്യക്തമാക്കി. വന്ദേ ഭാരത് സ്ലീപ്പറിന്റെ രൂപരേഖ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചിരുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്നവയാകും ഈ ട്രെയിനുകൾ എന്നും 887 യാത്രക്കാരെ ഉൾക്കൊള്ളാനുള്ളശേഷിയും ട്രെയിന് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.