ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായുള്ള ആദ്യ ചാർട്ടർ വിമാനം ഇന്ത്യയിലെത്തി. ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയോടെ പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെയോടെയാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. 212 യാത്രക്കാരാണ് ആദ്യ സംഘത്തിലുണ്ട്. 7 മലയാളികളും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇസ്രായേലും ഹമാസും യുദ്ധം ആരംഭിച്ചതിന് പിന്നാലെ എയർ ഇന്ത്യ വിമാന സർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചിരുന്നു. പിന്നാലെ മടങ്ങി വരാൻ താത്പര്യമുള്ളവരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രാലയം ‘ഓപ്പറേഷൻ വിജയ്’ക്ക് തുടക്കമിട്ടത്. വിമാനത്തിൽ ഉണ്ടായിരുന്നവരുടെ യാത്രാച്ചെലവ് പൂർണമായും സർക്കാരാണ് വഹിക്കുന്നത്. നിരവധി വിദ്യാർത്ഥികളും ഈ സംഘത്തിലുണ്ട്.
ഇസ്രായേലിൽ ആകെ 18,000 ഇന്ത്യക്കാരാണ് ഉള്ളത്. തിരികെ നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ എംബസി രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വ്യോമമേഖല അടച്ചിട്ടില്ലെന്നും, അതുകൊണ്ട് ദൗത്യത്തിനെ ഒഴിപ്പിക്കൽ നടപടിയായി പറയാനാകില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഗാസയിൽ നാലും വെസ്റ്റ് ബാങ്കിൽ 12 ഇന്ത്യക്കാരും ഉണ്ട്. താത്പര്യമുണ്ടെങ്കിൽ ഇവരേയും തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.