ചൈനയിൽ ഇസ്രായേൽ നയതന്ത്രജ്ഞന് കുത്തേറ്റതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് സംഭവം.
ഇസ്രായേൽ പൗരന്മാർക്കും ജൂതന്മാർക്കും നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ പല രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. നയതന്ത്രജ്ഞന് നേരെയുണ്ടായ ആക്രമണം ഇസ്രായേലും ചൈനയും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ ഉണ്ടാക്കിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഹമാസ് ഭീകരരുടെ ആക്രമണങ്ങളെ ചൈന അപലപിച്ചില്ലെന്ന് നേരത്തെ ബീജിംഗിലെ ഇസ്രായേൽ പ്രതിനിധി ആരോപിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ 1200ലധികം ഇസ്രായേൽ പൗരന്മാർക്കാണ് ജീവൻ നഷ്ടമായത്. ഹമാസ് ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ഇസ്രായേൽ ശക്തമായ തിരിച്ചടിയാണ് നൽകുന്നത്. ഹമാസിന്റെ പ്രധാന ശക്തികേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, മുതിർന്ന നേതാക്കളുടെ വസതികൾ, ആയുധ സംഭരണശാലകൾ തുടങ്ങിവയ്‌ക്ക് നേരെയാണ് ഇസ്രായേൽ പ്രതിരോധസേന ആക്രമണം കടുപ്പിച്ചിരിക്കുന്നത്.