കെവൈസി മാനദണ്ഡങ്ങൾ ലംഘിച്ചതിന് പേടിഎം പേയ്‌മെന്റ് ബാങ്കിന് 5.39 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്. ഉപയോക്താക്കളുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ബാങ്കിംഗ് റഗുലേഷൻ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പേടിഎമ്മിന് വീഴ്ച സംഭവിച്ചതാണ് ശിക്ഷാ നടപടിയ്‌ക്ക് കാരണമായത്.
റഗുലേറ്ററി നിയമപ്രകാരമുള്ള നടപടികൾ പാലിക്കുന്നതിലെ പോരായ്മ മൂലമാണ് നടപടി സ്വീകരിച്ചതെന്നും ബാങ്കിന്റെ ഇടപാടുകളെയോ കരാറുകളെയോ ഇത് ബാധിക്കുകയില്ലെന്നും ആർബിഐ വ്യക്തമാക്കി. കെവൈസിയുമായി ബന്ധപ്പെട്ട് പ്രത്യേക ഓഡിറ്റ് പേടിഎം പെയ്‌മെന്റ് ബാങ്കിൽ നടത്തിയിരുന്നു. ഇതിൽ പിഴവുകൾ കണ്ടെത്തിയതിനാലാണ് പിഴ ചുമത്തിയതെന്ന് ആർബിഐ വ്യക്തമാക്കി. സമഗ്രമായ ഓഡിറ്റ് ആയിരുന്നു ഇവിടെ നടത്തിയത്.
രാജ്യത്തിന് പുറത്ത് നിന്നുള്ള ഐപി വിലാസങ്ങളിൽ നിന്നും കണക്ഷനുകൾ തടയുന്നതിന് പേടിഎമ്മിന് വീഴ്ച പറ്റി. പേടിഎമ്മിന്റെ വീഡിയോ അടിസ്ഥാനമാക്കിയുള്ള കസ്റ്റമർ ഐഡന്റിഫിക്കേഷൻ പ്രോസസിലാണ് ഇന്ത്യക്ക് പുറത്തുനിന്നുള്ള ഐപി കണക്ഷനുകൾ കണ്ടെത്തിയിരിക്കുന്നത്.