ന്യൂഡൽഹി: ശ്രീലങ്കയുടെ നാഷണൽ അക്വാട്ടിക് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഏജൻസിയുമായി(നാറ) ചേർന്ന് സംയുക്ത സൈനിക ശാസ്ത്ര ഗവേഷണം നടത്താൻ ചൈനീസ് സർവേ ആൻഡ് റിസർച്ച് കപ്പൽ ഷി യാൻ 6നെ അനുവദിക്കരുതെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. ഈ മാസം അവസാനവും നവംബർ ആദ്യവുമായി ശ്രീലങ്കയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ ശാസ്ത്ര ഗവേഷണം നടത്താനാണ് പദ്ധതി ഇട്ടിരുന്നത്.
കഴിഞ്ഞ ദിവസം കൊളംബോയിൽ ശ്രീലങ്കൻ രാഷ്‌ട്രത്തലവനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉന്നയിച്ച വിഷയത്തിലാണ് പ്രസിഡന്റ് വിക്രമസിംഗെയുടെ പ്രതികരണം. ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കൻ തീരത്ത് നങ്കൂരമിടാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് അലി സബ്രിയ അനുമതി നൽകിയതായി ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കാനും ചൈന ഈ നീക്കത്തിലൂടെ ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
ചൈനയെ സംബന്ധിച്ചിടത്തോളം, ഷി യാൻ 6 അണ്ടർവാട്ടർ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവ ഉപയോഗിച്ച് ആവശ്യമായ എല്ലാത്തരം ഡാറ്റയും ശേഖരിക്കാൻ കഴിയുന്ന കപ്പലാണ്.
സെപ്റ്റംബർ 23ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ പ്രവേശിച്ച കപ്പൽ ശ്രീ ലങ്കയിലെ തുറമുഖമായ ഹമ്പൻടോട്ട തുറമുഖത്തിന് 1,000 കിലോമീറ്റർ കിഴക്കായി നിലയുറപ്പിച്ചിട്ടുണ്ട്. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾക്ക് പാർട്ട്ണർഷിപ്പുള്ള തുറമുഖമാണ് ഹമ്പൻടോട്ട. ഏകദേശം 2,000 ടൺ ഡീസൽ വഹിക്കുന്ന കപ്പലിൽ രണ്ട് മാസം കൂടി നിലനിൽക്കാൻ ആവശ്യമായ സാധനങ്ങൾ ഉണ്ട്.
കഴിഞ്ഞ അഞ്ച് വർഷമായി, ചൈനീസ് കപ്പലുകൾ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സജീവമാണ്. 2019-ലെ കണക്കനുസരിച്ച് യുദ്ധക്കപ്പലുകൾ, ബാലിസ്റ്റിക് മിസൈൽ ട്രാക്കറുകൾ, ഗവേഷണ കപ്പലുകൾ എന്നിവയുൾപ്പെടെ മൊത്തം കപ്പലുകളുടെ എണ്ണം 29 ആയിരുന്നു, 2020-ൽ 39, പിന്നീട് 2021-ൽ 45, 2022-ൽ 43. ഈ വർഷം സെപ്റ്റംബർ 15 വരെ 28 ചൈനീസ് കപ്പലുകളിലാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിലുള്ളത്.