അഹമ്മദാബാദ്: ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം ഇന്ന്. മൊട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം. ഒരുലക്ഷത്തിലധികം വരുന്ന കാണികൾക്ക് മുന്നിലാണ് ആവേശപ്പോരാട്ടം നടക്കുക.
ഏകദിന ലോകകപ്പിൽ ഇരുടീമുകളും ഏഴുതവണനേർക്കുനേർ വന്നപ്പോഴും 7 തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നതിനാൽ ബാബർപ്പട ഇത്തവണയിറങ്ങുന്നത് നാണക്കേട് മറക്കാനാണ്.
ഈ ലോകകപ്പിൽ കളിച്ച ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചാണ് ഇരുവരും ഇന്ന് നേർക്കുനേർ പോരിന് ഇറങ്ങുന്നത്. നെതർലൻഡ്സിനേയും ശ്രീലങ്കയേയും തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് പാക്‌നിരയെങ്കിൽ ഓസ്ട്രേലിയയേയും അഫ്ഗാനിസ്ഥാനേയുമാണ് ഇന്ത്യ ആദ്യ രണ്ടു മത്സരങ്ങളിൽ കീഴടക്കിയത്. ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ ഇരുടീമുകളും നേർക്കുനേർ വന്നിരുന്നെങ്കിലും അന്ന് 228 റൺസിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.
ഇന്ത്യൻ ക്യാമ്പിനെ സംബന്ധിച്ച് ഡെങ്കിപ്പനി ബാധിച്ച് ആദ്യ രണ്ടുമത്സരങ്ങളിൽ കളിക്കാതിരുന്ന ശുഭ്മാൻ ഗിൽ ഇന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് നായകൻ രോഹിത് ശർമ്മ സൂചന നൽകിയിരുന്നു. ഗില്ലിന് ഇന്ന് തിളങ്ങാനായാൽ ഇന്ത്യക്ക് കൂടുതൽ കരുത്ത് പകരും. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവരുടെ ബാറ്റിംഗിലെ ഫോമിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
ഇവർക്കൊപ്പം ഗില്ലും ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേരുമ്പോൾ ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന അഹമ്മദാബാദിലെ പിച്ചിൽ കളം പിടിക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയും രവിചന്ദ്രൻ അശ്വിൻ നയിക്കുന്ന സ്പിൻ നിരയും മികച്ച ഫോമിലാണ്. സ്പിന്നിനെ തുണക്കുന്ന പിച്ചായതിനാൽ അശ്വിൻ ഇലവനിലേക്ക് ഇന്ന് മടങ്ങിയെത്തും.
മറുവശത്ത് ഓപ്പണർ അബ്ദുള്ള ഷഫീഖ്, വിക്കറ്റ് കീപ്പർ- ബാറ്റർ മുഹമ്മദ് റിസ്വാൻ എന്നിവരുടെ ബാറ്റിംഗിലാണ് പാകിസ്താന്റെ പ്രതീക്ഷകൾ. നായകൻ ബാബർ അസം, മധ്യനിര താരങ്ങളായ ഇഫ്തിക്കർ അഹമ്മദ്, ഓപ്പണർ ഇമാം ഉൾ ഹഖ് എന്നിവർ നിറം മങ്ങിയതാണ് പാകിസ്താന് തലവേദനയാകുന്നത്. ഷഹീൻ അഫ്രീദി, ഹസൻ അലി, ഹാരിസ് റൗഫ് എന്നിവർ വിക്കറ്റ് വീഴ്‌ത്തുന്നുണ്ടെങ്കിലും റൺസ് വഴങ്ങുന്നത് തിരിച്ചടിയാണ്. സ്പിന്നർമാർക്കും വിക്കറ്റ് വീഴ്‌ത്താൻ കഴിയാത്തതും പാകിസ്താന് വെല്ലുവിളി ഉയർത്തുന്നുണ്ട്.















