കോഴിക്കോട്: കെഎസ്എഫ്ഇയിൽ നടക്കുന്നത് വൻ തിരിമറികളെന്ന തുറന്നുപറച്ചിലുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. കൊള്ളച്ചിട്ടികളുടെ പേരിൽ കോടിയുടെ തിരിമറികൾ നടന്നിട്ടുള്ളത്. ഇത്തരത്തിൽ ക്രമക്കേടുകൾ നടക്കുമ്പോൾ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനായി എത്തില്ലെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന കെഎസ്എഫ്ഇയിലെ സിപിഎം അനുകൂല യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പേരിട്ടും കള്ള ചെക്കും വാങ്ങിയുമാണ് ചിട്ടികൾ കെസ്എഫ്ഇയിൽ നടത്തുന്നത്. ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇതുവഴിയുണ്ടാകുന്നത്. കെഎസ്എഫ്ഇയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ് ഇത്തരം രീതികൾ. സഹകരണ മേഖലയിൽ നടക്കുന്ന പോലുള്ള അന്വേഷണം കെഎസ്എഫ്ഇയിലും വരില്ലായെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
കള്ള പ്രമാണങ്ങൾ വച്ചുള്ള വായ്പ്പയും കെഎസ്എഫ്ഇ വഴി നടക്കുന്നുണ്ട്. അശാസ്ത്രീയമായ തരത്തിലാണ് പുതിയ ശാഖകൾ ആരംഭിക്കുന്നത്. എന്തിനാണ് ഇത്രയും ശാഖകൾ എന്ന് തനിക്ക് പോലും തോന്നിയിട്ടുണ്ട്. ആളുകൂടിയാൽ അപ്പോൾ തന്നെ ശാഖ തുടങ്ങുന്ന പ്രവണതയാണ് കെഎസ്എഫ്ഇയ്‌ക്കുള്ളത്. ആധുനികപരമായ ഒരു പരിഷ്‌കാരങ്ങളും സ്ഥാപനത്തിൽ നടക്കുന്നില്ല. ഇത്തരം തെറ്റായ പ്രവണതകൾ തുടരുമ്പോഴും അതുമായി സമരസപ്പെട്ട് പോകാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ബാലൻ വിമർശിച്ചു.
കേരളത്തിൽ ഇടത് പക്ഷത്തെ ശക്തിപ്പെടുത്താൻ നിർണായക പങ്കുവഹിച്ചത് സഹകരണ മേഖലയാണ്. ക്രമക്കേടുകളുടെ പേരിൽ കേന്ദ്ര ഏജൻസികൾ കാണിക്കുന്ന സമീപനങ്ങൾ എല്ലാവരും കാണുന്നതാണ്. ഇത് ഇവിടെ നടക്കില്ലായെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.