തിരുവനന്തപുരം: പാലസ്തീൻ ജനവിഭാഗത്തെയും നാടിനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇസ്രയേലിനെ അമേരിക്ക പിന്തുണയ്‌ക്കുകയാണ്. ഒരു നാടുതന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
പാലസ്തീൻ ജനതയ്‌ക്കൊപ്പമാണ് സിപിഐഎം നിലകൊള്ളുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി. വിഷയത്തിൽ എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിക്കുകയാണ് അമേരിക്ക. അടിയന്തരമായി യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടത്. യുദ്ധം കൊണ്ട് ഒന്നും ആർക്കും നേടാനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പാലസ്തീന് അനുകൂലമാണ് പാർട്ടി നിലപാടെന്ന് സിപിഎം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂതന്മാരുടെ അനധികൃത കുടിയേറ്റമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇസ്രയേലി സർക്കാരിന്റെ പിന്തുണ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജൂതക്കുടിയേറ്റങ്ങൾക്കുണ്ടെന്ന് പറഞ്ഞ ഗോവിന്ദൻ ഇതിന്റെ ഉപ ഉത്പന്നമാണ് ഹമാസ് ആക്രമണമെന്നും ഗോവിന്ദൻ പറഞ്ഞു.