തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ഇനി ഇഡി അന്വേഷിക്കും. ബാങ്കിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിന്റെ അന്വേഷണ റിപ്പോർട്ട് സഹകരണ രജിസ്ട്രാർ ഇഡിയ്‌ക്ക് കൈമാറി. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇഡി നേരത്തെ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇഡിയ്‌ക്ക് റിപ്പോർട്ട് കൈമാറിയത്.
കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് ഉൾപ്പെടെയുള്ള സഹകരണബാങ്ക് കൊള്ളയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. കോടികളുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ നടന്നത്. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും തട്ടിപ്പ് നടത്തിയവർക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല.
കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനെതിരെ 66 കേസുകളാണ് മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നിട്ടും പോലീസ് ഇതുവരെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചിട്ടില്ല. നിരവധി തട്ടിപ്പുകളാണ് ഭാസുരാംഗന്റെ നിർദ്ദേശ പ്രകാരം കണ്ടല ബാങ്കിൽ നടന്നത്. 1500-ഓളം നിക്ഷേപകർക്ക് പണം നഷ്ടമായി. നിരവധി കേസുകൾ ഉണ്ടായിട്ടും തുടർ നടപടികൾ നീങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ കണ്ടല ബാങ്ക് ക്രമക്കേട് ഇഡി അന്വേഷിക്കാനൊരുങ്ങുന്നത്.