ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്’ യുടെ ഭാഗമായി ഇസ്രായേലിൽ നിന്നും ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള മൂന്നാം വിമാനവും എത്തി. ഇന്ന് പുലർച്ചെ ന്യൂഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനം എത്തിച്ചേർന്നത്. 197 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വന്ദേമാതരം, ഭാരത് മാതാ കി ജയ് എന്നി മുദ്രാവാക്യങ്ങൾ മുഴക്കിയാണ് യാത്രക്കാർ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പങ്കുവെച്ചിരുന്നു. കേന്ദ്ര സഹമന്ത്രി കൗഷൽ കിഷോർ നേരിട്ടെത്തി യാത്രക്കാരെ സ്വീകരിച്ചു.
ഇതുവരെ 644 പൗരന്മാരെയാണ് ഇസ്രായേലിൽ നിന്നും ഭാരതം നാട്ടിലെത്തിച്ചത്. ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം വെള്ളിയാഴ്ച ഡൽഹിയിലെത്തിയിരുന്നു. 212 പേരാണ് ഇതിലുണ്ടായിരുന്നത്. രണ്ടാമത്തെ വിമാനം കഴിഞ്ഞദിവസം എത്തിച്ചേർന്നു. ഇതിൽ 33 മലയാളികളുൾപ്പെടെ 235 പേരാണുണ്ടായിരുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 18,000 ഇന്ത്യൻ പൗരന്മാരാണ് ഇസ്രായേലിലുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാനായി എംബസിയിൽ രജിസ്റ്റർ ചെയ്തവരെയാണ് നാട്ടിലെത്തിക്കുന്നത്. ഡൽഹിയിൽ നിന്ന് കേരളത്തിലെത്തുന്നത് വരെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് കേരള ഹൗസിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.