തൃശൂർ: 65-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കമാകും. കായികതാരങ്ങളുടെ രജിസ്‌ട്രേഷനും മറ്റുകാര്യങ്ങളുമാണ് ഇന്ന് നടക്കുക. സംസ്ഥാന സ്‌കൂൾ കായിക മേളയ്‌ക്ക് 15 വർഷത്തിന് ശേഷമാണ് തൃശൂർ ആതിഥേയത്വം വഹിക്കുന്നത്. കായികമേളക്കുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഇനിയുളള നാല് ദിവസങ്ങളിൽ ട്രാക്കിലും ഫീൽഡിലും തീപാറും. കുന്നകുളത്തെ ഗ്രൗണ്ടിൽ പുതിയ താരങ്ങളും വേഗങ്ങളും റെക്കോർഡുകളും പിറക്കും. മൂവായിരത്തിലധികം കുട്ടികളാണ് 6 വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി മത്സരിക്കുന്നത്. ഇത്തവണയും രാത്രിയും പകലുമായാണ് മേള നടക്കുന്നത്. ദേശീയ സ്‌കൂൾ കായിക മേളയും ദേശീയ ഗെയിംസും നേരത്തെ നടക്കുന്നത് കൊണ്ടാണ് കായികോത്സവം ഇക്കുറി നേരത്തെ നടത്താൻ സർക്കാർ തീരുമാനിച്ചത്.
20ന് വൈകിട്ട് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. ചാമ്പ്യൻമാരാകുന്ന ജില്ലയ്‌ക്ക് 2,20,000 രൂപയാണ് സമ്മാനം. രണ്ടാമതെത്തുന്ന ജില്ലയ്‌ക്ക് 1,65,000 രൂപയും മൂന്നാം സ്ഥാനത്തിന് 1,10,000 രൂപയും നൽകും. ഗ്രൗണ്ടിൽ അത്യാധുനിക സംവിധാനത്തോടെ മെഡിക്കൽ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.