പൂനെ: പൂനെയിൽ എബിടി ഭീകരരെ സഹായിച്ച കേസിൽ രണ്ട് പേർക്ക് ശിക്ഷ വിധിച്ച് എൻഐഎ പ്രത്യേക കോടതി. മുഹമ്മദ് ഹബീബുർ റഹ്മാൻ, ഹബീബ് രാജ് ജെസുബ് മൊണ്ടൽ എന്നിവർക്കാണ് എൻഐഎ കോടതി 5 വർഷം തടവ് ശിക്ഷ വിധിച്ചത്.
മഹാരാഷ്ട്ര പോലീസിന്റെ കീഴിലുളള കേസ് 2018 മെയ് 18ന് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. എൻഐഎ നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശ് പൗരന്മാർ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞ് കയറിയത് കണ്ടെത്തിയത്. ഇന്ത്യൻ തിരിച്ചറിയൽ രേഖകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ചാണ് ഇവർ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകൾ എടുത്തതും. ഇതരസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ ജോലി ചെയ്യുന്നതും ഈ വ്യാജരേഖകൾ ഉപയോഗിച്ചാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
മുഹമ്മദ് ഹബീബുർ റഹ്മാൻ, ഹബീബ് രാജ് ജെസുബ് മൊണ്ടൽ എന്നിവർ എബിടി ഭീകരരായ സമദ് മിയ എന്ന തൻവീർ, തുഷാർ ബിശ്വാസ് ഉൾപ്പെടെയുളളവർക്ക് പൂനെയിൽ ജോലിയും താമസവും ഭീകരാക്രമണം നടത്താനായി പണം നൽകുകയും ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തപ്പോഴാണ് അനധികൃത രേഖകളുപയോഗിച്ച് രാജ്യത്തേക്ക് നുഴഞ്ഞ് കയറിയവരെ കുറിച്ചുളള വിവരങ്ങൾ ലഭിച്ചത്. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ അഞ്ച് ബംഗ്ലാദേശ് പൗരന്മാരെയും അറസ്റ്റ് ചെയ്തു.