തിരുവനന്തപുരം: പ്രസവ ചികിത്സയ്ക്കെത്തിയ യുവതി മരിച്ചു. പൂവാറിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത് എത്തി. വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം. ആശുപത്രിയിൽ ഐസിയുവും ആംബുലൻസ് സൗകര്യവും ഇല്ലെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. യുവതിയുടെ മരണത്തെ തുടർന്ന് ചികിത്സാ പിഴവ് ആരോപിച്ച് സ്വകാര്യ ആശുപത്രിയ്ക്കെതിരെ വിഴിഞ്ഞം പോലീസിൽ പരാതിയും നൽകി.
ശസ്ത്രക്രിയക്ക് ശേഷം യുവതിയ്ക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. ആശുപത്രിയിൽ ഐസിയു വെന്റിലേറ്റർ സൗകര്യങ്ങൾ ഉണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാൽ, വെന്റിലേറ്റർ സൗകര്യങ്ങൾ ഉള്ള ആംബുലൻസ് ഇല്ലായിരുന്നു. അതിനാൽ മറ്റൊരു ആംബുലൻസ് എത്തിച്ചാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്.
എന്നാൽ, മറ്റൊരു ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവതി മരിച്ചിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.