പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നെല്ല് സംഭരണവുമായി സഹകരിക്കില്ലെന്ന് സ്വകാര്യ മില്ലുടമകൾ. മില്ലുകൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിലാണ് കരാർ ഒപ്പിടേണ്ട എന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നതെന്ന് സ്വകാര്യ മില്ലുടമകൾ പറഞ്ഞു.
സംസ്ഥാനത്ത് ഒന്നാം വിള നെല്ല് സംഭരണത്തിന് സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വകുപ്പ് മന്ത്രിമാർ നടത്തിയ ചർച്ചയിൽ വിവിധ ഉറപ്പുകൾ നൽകിയതിനാലാണ് കഴിഞ്ഞ സീസണുകളിൽ ഒക്കെ തങ്ങൾ നെല്ല് സംഭരിച്ചത്. എന്നാൽ ഉറപ്പുകൾ ഒന്നും പാലിക്കപ്പെടാത്തതിനാൽ ഇനി സംഭരണവുമായി സഹകരിക്കില്ല എന്ന് മില്ലുടമകൾ വ്യക്തമാക്കി. സർക്കാരിന് ഒരു ആത്മാർത്ഥതയും ഇല്ലെന്നും സ്വകാര്യ മില്ലുടമകൾ കൂട്ടിച്ചേർത്തു.
കൈകാര്യ ചിലവ് വർദ്ധിപ്പിച്ച് നൽകണം, ഔട്ട് ടേൺ റേഷ്യോ 64.5 ശതമാനം ആക്കണം എന്നിവയാണ് മില്ലുടമകളുടെ പ്രധാന ആവശ്യങ്ങൾ. അതേസമയം മില്ലുടമകൾ കരാർ ഒപ്പിടാതെ വിട്ട് നിന്നാൽ സംസ്ഥാനത്തെ നെൽ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടിലാവും. നിലവിൽ 17ഉം 18ഉം രൂപയ്‌ക്കാണ് കർഷകർ നെല്ല് ഓപ്പൺ മാർക്കറ്റിൽ വിൽക്കുന്നത്.