കോഴിക്കോട്: പോലീസ് സ്‌റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രം കടത്തിയ സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. കോഴിക്കോട് മുക്കം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ നൗഷാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. തൊണ്ടിമുതൽ സ്‌റ്റേഷനിൽ നിന്ന് ഒരു സംഘം ആളുകൾ കടത്തിയതിനെ തുടർന്നാണ് നടപടി.
സെപ്റ്റംബർ 19-നാണ് തോട്ടുമുക്കം സ്വദേശിയായ സുധീഷ് എന്ന 30-കാരന്റെ മരണത്തിന് ഇടയാക്കിയ മണ്ണുമാന്തി യന്ത്രം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രം ഈ മാസം 10-ാം തീയതി ഏഴംഗ സംഘം പുലർച്ചെ ഒരു മണിയോടെ കടത്തി കൊണ്ടുപോകുകയായിരുന്നു. ഈ വാഹനത്തിന് നമ്പർ പ്ലേറ്റും ഇൻഷുറൻസും ഉണ്ടായിരുന്നില്ല. പകരം ഇൻഷുറൻസ് ഉൾപ്പെടെയുള്ള മറ്റൊരു മണ്ണ് മാന്തി യന്ത്രം സ്റ്റേഷനിൽ കൊണ്ടുവന്ന് ഇടുകയും ചെയ്തു. മണ്ണുമാന്തി യന്ത്രം പോലീസ് സ്‌റ്റേഷനിൽ നിന്നും മാറ്റിയ ശേഷം കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പോലീസുകാർ ഇവരെ കണ്ടത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടരഞ്ഞി കൂമ്പാറയിലെ കരിങ്കൽ ക്വാറി ഉടമ മാതാളികുന്നേൽ തങ്കച്ചന്റെ ഉടമസ്ഥതയിലുളളതാണ് അപകടമുണ്ടാക്കിയ മണ്ണുമാന്തി യന്ത്രം. ജെസിബി കടത്താൻ ശ്രമിച്ചവരിൽ തങ്കച്ചന്റെ മകനും ഉൾപ്പെടുന്നുണ്ട്. തൊണ്ടിമുതൽ കടത്താൻ ശ്രമിച്ചത് പോലീസുകാരുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്.