കരൺ ജോഹറിന്റെ സംവിധാനത്തിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം കുച്ച് കുച്ച് ഹോത്താ ഹേ റിലീസ് ആയിട്ട് 25 വർഷം ആകുന്നു. സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയ ചിത്രമായിരുന്നു കുച്ച് കുച്ച് ഹോതാ ഹേ. ഷാരൂഖ് ഖാൻ, കാജോൾ, റാണി മുഖർജി, അനുപം ഖേർ, അർച്ചന പുരൺ സിംഗ്, സന സയീദ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കരൺ ജോഹറിന്റെ അരങ്ങേറ്റ ചിത്രമാണ് ഇത്. ചിത്രത്തിലെ താരങ്ങളുടെ സ്റ്റൈലിനും വസ്ത്രധാരണത്തിനുമെല്ലാം ഇന്നും ആരാധകരേറെയുണ്ട്.
25 വർഷം കഴിയുമ്പോഴിതാ സിനിമയിലെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന മനീഷ് മൽഹോത്ര സിനിമയിലെ താരങ്ങളുടെ ഫാഷനെ പറ്റിയുള്ള കുറിപ്പ് സമൂഹമാദ്ധ്യമത്തിൽ
പങ്കുവച്ചിരിക്കുകയാണ്. മൂന്നുപേരുടെയും വസ്ത്രം വാങ്ങാനായി ലണ്ടൻ വരെ എത്തിയെന്നാണ് മനീഷ് മൽഹോത്ര കുറിപ്പിൽ വ്യക്തമാക്കുന്നത്.
View this post on Instagram
ചിത്രത്തിൽ കജോളിന്റെ വസ്ത്രം മികച്ച ഫിറ്റിങ്ങുള്ളതാക്കാനായി ശ്രമിച്ചിരുന്നു. എങ്കിലും ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ കജോളിന് വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കാരണം നടിയുടെ വിഗ് അൽപ്പം ഭാരം കൂടിയതായിരുന്നെന്നും അതിനാൽ അതൊരു ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൽഹോത്ര പറയുന്നു. മൂന്നാം ദിവസമായപ്പോഴേക്കുമാണ് അതെല്ലാം ശരിയായത്. ലണ്ടനിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് മറ്റൊരു സംഭവമുണ്ടായത്. ബോണ്ട് സ്ട്രീറ്റിലെ ഒരു ജനാലയിൽ ഒരു പേർഷ്യൻ പരവതാനി പ്രദർശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുകയുണ്ടായി. അതാണ് കജോളിന്റെ വിവാഹ നിശ്ചയത്തിനുള്ള ലെഹങ്കയ്‌ക്ക് പ്രചോദനമായതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
എന്നാൽ കജോളിനെ പോലെയല്ല, സിനിമയിൽ റാണി മുഖർജിയുടെ ലുക്ക് വളരെ ചലഞ്ചിങ്ങായിരുന്നു. ആ കഥാപാത്രത്തിന് ഒരു ഗ്ലാം ലുക്ക് നൽകാനാണ് ശ്രമിച്ചത്. റാണിയുടെ ടീന എന്ന കഥാപാത്രത്തെ കഴിയുന്നത്ര ട്രഡീഷണലായി നിലനിർത്താൻ മനീഷ് ശ്രദ്ധിച്ചിരുന്നെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാണ്. എന്നാൽ അതിനിടെ ഉണ്ടായ മറ്റൊരു സംഭവവും മൽഹോത്ര പറയുന്നുണ്ട്. ഷൂട്ടിങ്ങിനിടെ കരൺ മംഗൾസൂത്ര ആവശ്യപ്പെട്ടു പെട്ടന്ന് അത് കിട്ടിയിരുന്നില്ല. ഇതോടെ അവിടെയുണ്ടായിരുന്ന റാണിയുടെ അമ്മയുടെ മംഗൾസൂത്ര കടം വാങ്ങി നൽകി. ഭാഗ്യവശാൽ അത് റാണിയുടെ സാരിയുമായി ചേരുന്നുണ്ടായിരുന്നു. ഇത് പറഞ്ഞ് അന്ന് രാത്രി അത്താഴം കഴിക്കുമ്പോൾ ഞങ്ങൾ എല്ലാവരും ചിരിച്ചെന്നും മനീഷ് കുറിപ്പിൽ പങ്കുവെക്കുന്നു.