ലക്നൗ : ഡോക്ടറെന്ന വ്യാജേന യൂട്യൂബ് വഴി ചികിത്സ നടത്തിയ യൂട്യൂബർ അബ്ദുല്ല പത്താന്റെ ആശുപത്രി സീൽ ചെയ്തു . ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ആശുപത്രിയാണ് അധികൃതർ റെയ്ഡ് ചെയ്ത് സീൽ ചെയ്തത് . ഒളിവിൽ പോയ പത്താന് വേണ്ടി തെരച്ചിൽ തുടരുകയാണ് . ആശുപത്രിയിൽ നിന്ന് അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മരുന്നുകളുടെ 33 സാമ്പിളുകൾ ആശുപത്രിയിൽ നിന്ന് പോലീസ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയക്കുമെന്നും റിപ്പോർട്ടുകൾ വന്നശേഷം തുടർനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വൃക്ക, കരൾ, ലൈംഗിക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുള്ള രോഗികളെയാണ് അബ്ദുള്ള പത്താൻ ‘ചികിത്സ’ യ്ക്ക് വിധേയരാക്കിയതെന്നാണ് റിപ്പോർട്ട്. 200 രൂപ ഫീസ് കൂടാതെ 5000 രൂപ മുതൽ 50000 രൂപ വരെ മരുന്നിന്റെയും രോഗം ഭേദമാക്കുന്നതിന്റെയും പേരിൽ ഇയാൾ രോഗികളിൽ നിന്ന് ഈടാക്കി. തന്റെ മരുന്നുകൾ കൊണ്ട് രോഗം ഭേദമാകുന്നില്ലെങ്കിൽ ഓൺലൈനായി മരുന്നുകൾ വാങ്ങുന്ന രോഗികൾക്ക് പണം തിരികെ നൽകാമെന്ന് അബ്ദുള്ള പത്താൻ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു.
എന്നാൽ നിരവധി രോഗികൾ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, പണം തിരികെ നൽകാൻ അബ്ദുള്ള പത്താൻ വിസമ്മതിക്കുകയും പോലീസിൽ പരാതി നൽകി പണം വാങ്ങാമെങ്കിൽ വാങ്ങിക്കോളൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ തട്ടിപ്പിലൂടെയാണ് അബ്ദുള്ള പത്താൻ കോടികൾ സമ്പാദിച്ചതും വസ്തുവകകൾ വാങ്ങിയതും.
അബ്ദുള്ള പത്താന് ഫേസ്ബുക്കിൽ 782,000 ഫോളോവേഴ്സ് ഉണ്ട്. പ്രതി തന്റെ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ പേജുകളിലും വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു . ആരോഗ്യവകുപ്പും ഡ്രഗ്സ് വകുപ്പും ആയുർവേദ വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് നിർമ്മാതാവിന്റെ പേരും വിലയും രേഖപ്പെടുത്താത്ത മരുന്നുകൾ അബ്ദുൾ പത്താന്റെ ആശുപത്രിയിൽ നിന്ന് കണ്ടെത്തിയത്. രജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രതി ആശുപത്രി നടത്തിയിരുന്നത്.