ടെൽഅവീവ്: നിലനിൽപ്പിനായി ഇസ്രായേൽ നടത്തുന്ന പോരാട്ടത്തിൽ ബ്രിട്ടീഷ് ജനത ഒപ്പമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഒരു രാജ്യവും ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് ഇസ്രായേൽ കടന്നുപോകുന്നത്. ഇതിൽ ബ്രിട്ടൺ അപലപിക്കുന്നു. ഒരു ജനതയ്ക്കും സഹിക്കാൻ പറ്റാത്ത സംഭവങ്ങളാണ് ഇസ്രായേൽ ജനത അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ടെൽ അവീവിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു സുനകിന്റെ പരാമർശം.
അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസരിച്ച് തിരിച്ചടിക്കാനുള്ള സമ്പൂർണ അവകാശം ഇസ്രായേലിനുണ്ടെന്നും സുനക് പറഞ്ഞു. പാലസ്തീൻ ജനങ്ങളും ഹമാസിന്റെ ഇരകളാണ്. ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഇടനാഴി തുറന്നതിന് ഇസ്രായേലിനെ അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഋഷി സുനക് പറഞ്ഞു.
ഇസ്രായേലിനോടുള്ള ബ്രിട്ടന്റെ ഐക്യദാർഢ്യം അറിയിക്കാനായാണ് പ്രധാനമന്ത്രി ഋഷി സുനക് നേരിട്ടെത്തിയത്. ഇരുനേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇസ്രായേലിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികളെ കുറിച്ചും ഇസ്രായേലിന് കൂടുതൽ സഹായം എത്തിക്കുന്നതിനെ കുറിച്ചും ചർച്ച നടന്നുവെന്നാണ് അന്താരാഷ്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.