പട്യാല: 1971-ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് താൻ അധികാരത്തിലിരുന്നെങ്കിൽ, പാകിസ്ഥാൻ പട്ടാളക്കാരെ മോചിപ്പിക്കുന്നതിന് മുമ്പ് കർതാർപൂർ സാഹിബ് ഗുരുദ്വാര ഇന്ത്യയിലേക്ക് ചേർക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു.
പഞ്ചാബിൽ പട്യാലയിൽ നടന്ന തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിലാണ് പഞ്ചാബികളുടെ മുഴുവനും സിഖുകാർക്ക് പ്രത്യേകിച്ച് വൈകാരികമായ പ്രാധാന്യമുള്ള കർതാർപൂർ സാഹിബ് ഭാരതത്തോട് ചേർക്കാനുള്ള അവസരം നഷ്ടമാക്കിയതിനെ പ്രധാനമന്ത്രി വിമർശിച്ചത്. സിഖ് മത സ്ഥാപകനായ ഗുരുനാനാക്ക് ദേവ് തന്റെ അവസാന വർഷങ്ങൾ ചെലവഴിച്ച സ്ഥലമായ കർതാർപൂർ സാഹിബിന്റെ നഷ്ടത്തെ പരാമർശിച്ച മോദി സിഖ് സമൂഹത്തിന് ഈ സ്ഥലത്തിന്റെ പേരിലുള്ള ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഖൽസ ഓറഞ്ച് നിറത്തിലുള്ള തലപ്പാവ് ധരിച്ച പ്രധാനമന്ത്രി സിഖ് സമൂഹത്തിനു വേണ്ടി താൻ ചെയ്ത കാര്യങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞു.
“70 വർഷമായി, ബൈനോക്കുലറുകൾ ഉപയോഗിച്ച് മാത്രമേ നമുക്ക് കർതാർപൂർ സാഹിബ് ഗുരുദ്വാരയുടെ ‘ദർശനം’ സാധ്യമാകൂ. ബംഗ്ലാദേശ് യുദ്ധത്തിൽ 90,000 പാകിസ്ഥാൻ സൈനികർ കീഴടങ്ങിയിരുന്നു, ഞാൻ കോൺഗ്രസിനോട് പറയുന്നു, “ഹുകാം കാ ഏക ഹമാരേ ഹത്ത് മേ താ (നമ്മുടെ കൈയ്യിൽ ട്രംപ് കാർഡ് ഉണ്ടായിരുന്നു). ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ആദ്യം കർതാർപൂർ സാഹിബിനെ അവരിൽ നിന്ന് പിടിച്ചെടുക്കുകയും പിന്നെ അവരുടെ സൈനികരെ മോചിപ്പിക്കുകയും ചെയ്യുമായിരുന്നു.”
1971ലെ യുദ്ധസമയത്ത് പാകിസ്ഥാൻ സൈനികർ കീഴടങ്ങിയപ്പോൾ കോൺഗ്രസ് അവസരം നഷ്ടമാക്കിയെന്നും അദ്ദേഹം വിമർശിച്ചു. “എന്നാൽ ഗുരുക്കന്മാർക്കുള്ള സേവനമായി എനിക്ക് ചെയ്യാൻ കഴിയുന്നത്ര ഞാൻ ചെയ്തു,” 2019 ൽ കർതാർപൂർ സാഹിബ് ഇടനാഴി തുറന്നതിനെ പരാമർശിച്ച് മോദി കൂട്ടിച്ചേർത്തു, ഇത് സിഖുകാരുടെ ഈ പ്രസിദ്ധ ആരാധനാലയത്തിലേക്കുള്ള തീർത്ഥാടനം എളുപ്പമാക്കി.
മതപരമായ പ്രാധാന്യമുള്ള സ്ഥലമായ പട്യാലയിൽ നിന്ന് പ്രചാരണം ആരംഭിച്ചതിന് നന്ദി പ്രകടിപ്പിച്ച് പഞ്ചാബിയിലാണ് മോദി പ്രസംഗം ആരംഭിച്ചത്.
“ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ പുണ്യസ്ഥലമായ, ശ്രീ കാളി മാതാജിയുടെ പുണ്യസ്ഥലമായ പട്യാലയിൽ നിന്ന് പഞ്ചാബ് പര്യടനം ആരംഭിക്കാൻ എനിക്ക് അവസരം ലഭിച്ചത് എന്റെ മഹാഭാഗ്യമാണ്. ” അദ്ദേഹം പറഞ്ഞു. 2004-ൽ അന്തരിച്ച അടൽ ബിഹാരി വാജ്‌പേയിയാണ് പട്യാലയിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത അവസാനത്തെ പ്രധാനമന്ത്രി.
സിഖുകാരുടെ ഒമ്പതാമത്തെ ഗുരു ഗുരു തേജ് ബഹാദൂർ സന്ദർശിച്ച സ്ഥലത്താണ് ചരിത്രപ്രസിദ്ധമായ ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാര നിർമ്മിച്ചിരിക്കുന്നത്. ചരിത്രപ്രസിദ്ധമായ കാളിമാതാ ക്ഷേത്രവും ഇവിടെയാണ്. ഇതാണ് അദ്ദേഹം പരാമർശിച്ചത്.
സംസ്ഥാനവുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധം ഊന്നിപ്പറഞ്ഞ മോദി ഗുജറാത്തും സിഖ് വിശ്വാസവും തമ്മിലുള്ള ചരിത്രപരമായ ബന്ധം പരാമർശിച്ചു. ഖൽസയുടെ സ്ഥാപകനായ ഗുരു ഗോബിന്ദ് സിങ്ങിന്റെ അഞ്ച് അനുയായികളിൽ ഒരാൾ ഗുജറാത്തിലെ ദ്വാരകയിൽ നിന്നുള്ളതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
30 മിനിറ്റ് നീണ്ട പ്രസംഗത്തിൽ,ഗുരുനാനാക്ക് ഒരിക്കൽ വിശ്രമിച്ച കച്ചിലെ ലഖ്പത്തിൽ ഒരു ഗുരുദ്വാര പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെ സിഖ് പൈതൃകത്തെ ബഹുമാനിക്കുന്നതിനുള്ള തന്റെ ശ്രമങ്ങൾ മോദി എടുത്തുപറഞ്ഞു,. “അത് ഒരു ഭൂകമ്പത്തിൽ തകർന്നു. ഞാൻ കരകൗശല വിദഗ്ധരെ കണ്ടെത്തി, ഗുരുദ്വാര പുനർനിർമിക്കാൻ പ്രത്യേക ഭൂമി ലഭിച്ചു. വോട്ടിന് വേണ്ടിയല്ല മോദി ഇത് ചെയ്യുന്നത്. സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന് മോദിയുടെ ശിരസ്സ് കുനിക്കുന്നു-അദ്ദേഹം പറഞ്ഞു.
ഗുരു ഗോവിന്ദ് സിങ്ങിന്റെ പുത്രന്മാരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയ്‌ക്കായി പ്രഖ്യാപിച്ച ‘വീർ ബാൽ ദിവസ്’ ദിനത്തിന്റെ പ്രാധാന്യവും മോദി പരാമർശിച്ചു .ഇന്നത്തെ കുട്ടികളെ ആ വീരബാലന്മാരുടെ ത്യാഗങ്ങളെക്കുറിച്ച് പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സുവർണ ക്ഷേത്രത്തിലെ ലംഗറിന് തന്റെ സർക്കാർ ജിഎസ്ടി ഒഴിവാക്കിയതും അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിച്ച സിഖുകാർക്കൊപ്പം വിശുദ്ധ ഗുരു ഗ്രന്ഥ സാഹിബിനെ തിരികെ കൊണ്ടുവരാൻ സഹായിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.
പൗരത്വ (ഭേദഗതി) നിയമത്തിന്റെ വിഷയം ഉയർത്തി, പഞ്ചാബ് അനുഭവിച്ച വിഭജനത്തിന്റെ വേദനയും പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും സിഖ് കുടുംബങ്ങളുടെ പീഡനവും മോദി പരാമർശിച്ചു. പീഡിപ്പിക്കപ്പെടുന്ന ഈ സമുദായങ്ങൾക്ക് പൗരത്വം നൽകാനുള്ള തന്റെ സർക്കാർ തീരുമാനം വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടിയല്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രിയെ “പേപ്പർ മുഖ്യമന്ത്രി” എന്ന് വിളിച്ച മോദി, തന്റെ പാർട്ടിയുടെ ഡൽഹി ദർബാറിൽ ഡ്യൂട്ടിയിലായിരിക്കുകയല്ലാതെ ഭഗവന്ത് മന്നിന് മറ്റൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞു.
ആദ്യത്തെ സിഖ് ഗുരുവായ ഗുരു നാനാക്ക് ദേവ് തന്റെ ജീവിതത്തിന്റെ അവസാന 18 വർഷം ചെലവഴിച്ച സ്ഥലത്താണ് ദർബാർ സാഹിബ് അഥവാ കർതാർപൂർ സാഹിബ് എന്ന ഗുരുദ്വാര നിർമ്മിച്ചിരിക്കുന്നത്.സിഖ് മതത്തിന്റെ രണ്ടാമത്തെ വിശുദ്ധ സ്ഥലമായി ഇത് കണക്കാക്കപ്പെടുന്നു. പാക്കിസ്ഥാനിലെ പഞ്ചാബിലെ നരോവൽ ജില്ലയിലാണ് ഇപ്പോൾ കർതാർപൂർ സ്ഥിതി ചെയ്യുന്നത് .1947-ലെ വിഭജനത്തെത്തുടർന്ന്, ഈ ഗുരുദ്വാരയും സിഖുകാരുടെ മറ്റ് നിരവധി പുണ്യസ്ഥലങ്ങളും പാകിസ്ഥാനിലേക്ക് പോയി. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ 4.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പാതയായ കർതാർപൂർ ഇടനാഴി വഴി ഇന്ത്യയിൽ നിന്നുള്ള സിഖ് തീർത്ഥാടകർക്ക് കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ സാധിക്കുന്നുണ്ട്.
ഡൽഹി-ലാഹോർ ബസ് നയതന്ത്രത്തിന്റെ ഭാഗമായി 1999-ന്റെ തുടക്കത്തിൽ യഥാക്രമം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയിയും നവാസ് ഷെരീഫും ചേർന്നാണ് കർതാർപൂർ ഇടനാഴി ആദ്യമായി നിർദ്ദേശിച്ചത് .2018 നവംബർ 26 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഭാഗത്ത് തറക്കല്ലിട്ടു ; രണ്ട് ദിവസത്തിന് ശേഷം അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാകിസ്ഥാന് വേണ്ടിയും ശിലാസ്ഥാപനം നടത്തി. 2019 നവംബർ 12-ന് ഗുരുനാനാക്കിന്റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇടനാഴി പൂർത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടനാഴിയുമായി മുന്നോട്ട് പോകാനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ 1989 നവംബറിലെ ബെർലിൻ മതിലിന്റെ തകർച്ചയുമായി താരതമ്യം ചെയ്തിരുന്നു.