ആലപ്പുഴ: നഗരത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ആലപ്പുഴ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച പഴങ്ങൾ, കാലാവധി കഴിഞ്ഞ പാക്കറ്റ് പാൽ, ചോക്ലേറ്റ് പാക്കറ്റുകൾ എന്നിവയും പുഴുവരിച്ച ഡ്രൈ ഫ്രൂട്സ്, ചെറി, ബദാം, കശുവണ്ടി എന്നിവയും പിടിച്ചെടുത്തു നശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ കൃഷ്ണമോഹന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഐ കുമാർ, ഷബീന അഷറഫ്, ടെൻഷി സെബാസ്റ്റ്യൻ, വിനീത പി ദാസ് എന്നിവരും ഉണ്ടായിരുന്നു.
ജനറൽ ആശുപത്രി ജംഗ്ഷനിലുള്ള മൂൺ ബേക്കറി, ബോട്ട് ജെട്ടിയ്‌ക്ക് സമീപത്തെ അശോക ബേക്കറി, എന്നിവടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണ വസ്തുക്കൾ പിടിച്ചെടുത്തത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച അശോക ബേക്കറി അടച്ചുപൂട്ടിയതായും പിടിച്ചെടുത്ത ഭക്ഷ്യ യോഗ്യമല്ലാത്ത കേക്ക്, റസ്‌ക്, ഒരു ട്രേ മുട്ട പുഴുങ്ങിയത്, വെജ്- നോൺ വെജ് മസാല, ബീഫ് വേവിച്ചത്, പഴകിയ മാവ്, നെയ്യ്, എന്നിവ നശിപ്പിക്കുകയും ചെയ്തു. കൂടാതെ ഉപയോഗ യോഗ്യമല്ലാത്ത പാത്രങ്ങൾ നശിപ്പിച്ചതായും അധികൃതർ അറിയിച്ചു. വൃത്തിഹീനമായ ടോയ്‌ലറ്റ്, ഡൈനിംഗ് ഹാൾ, കൃത്യമായ മാലിന്യ സംസ്‌കരണം നടത്താതും കാരണം സ്ഥാപനം അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.
മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത സംഭവത്തിൽ പള്ളാത്തുരുത്തി വാർഡിൽ ഫുഡ്‌ലാന്റ് റെസ്റ്റോറന്റ്, കളർകോട് വാർഡിൽ സജീസ് ബോട്ടിംഗ് കോർണർ, കള്ള് ഷാപ്പ്, പ്രകാശ് സ്റ്റോഴ്സ്, കൈതവന വാർഡിൽ അശോക ബേക്കറി, പ്രിയ ബേക്കറി, എന്നീ സ്ഥാപനങ്ങൾക്കെതിരെ സ്പോട്ട് ഫൈൻ ഈടാക്കി.