ഭോപ്പാൽ: മദ്ധ്യപ്രദേശിൽ അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പിന് നടക്കാനിരിക്കെ കോൺഗ്രസിന് വൻ തിരിച്ചടി. കോൺഗ്രസ് നേതാവ് ഭാനു താക്കൂർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി തിരോത്തം മിശ്രയുടെയും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിൽ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു.
മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും നിലവിൽ രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിംഗാണ് കോൺഗ്രസിൽ നിന്ന് തന്നെ അകറ്റിയതെന്ന് ഭാനു താക്കൂർ ആരോപിച്ചു. ഹിന്ദു ദേവതകളെ നിരന്തരം അധിക്ഷേപിക്കുന്ന ഹിന്ദു വിരുദ്ധനായ വ്യക്തിക്കാണ് കോൺഗ്രസ് സീറ്റ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ രക്ഷിക്കാൻ ആർക്കും കഴിയില്ല. മദ്ധ്യപ്രദേശിൽ ബിജെപി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുങ്ങുന്ന കപ്പലാണ് കോൺഗ്രസെന്നായിരുന്നു നരോത്തം മിശ്രയുടെ പ്രതികരണം. കോൺഗ്രസ് പരിഭ്രാന്തരായി പരക്കം പായുകയാണെന്ന് അദ്ദേഹം വിമർശിച്ചു. 230 മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നവംബർ 17ന് ആരംഭിക്കും. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.