തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിലെ രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്തിറക്കും. ഷിൻ ഹുവാ 15 കപ്പലിലെ മൂന്ന് ചൈനീസ് ജീവനക്കാരും മുംബൈയിൽ നിന്നെത്തിയ വിദഗ്ധരും ചേർന്നാണ് ക്രെയിൻ ഇറക്കുന്നത്. ചൈനീസ് പൗരന്മാർക്ക് തുറമുഖത്തിറങ്ങാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെയാണ് ക്രെയിൻ ഇറക്കുന്ന നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ആദ്യത്തെ ക്രെയിൻ തീരത്തിറക്കിയിരുന്നു. വൻ വരവേൽപ്പോടെ ആദ്യ കപ്പലിനെ സ്വീകരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കപ്പലിൽ നിന്ന് ക്രെയിനുകൾ ഇറക്കാൻ സാധിച്ചിരുന്നില്ല. ഷെൻ ഹുവ 15 കപ്പലിൽ ചൈനീസ് പൗരന്മാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തതിനെ തുടർന്നാണ് ക്രെയിൻ ഇറക്കാതിരുന്നത്. 12 പേരിൽ ഏറ്റവും വിദഗ്ധരായ മൂന്ന് പേർക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് ഇന്നലെ ആദ്യ ക്രെയിൻ തീരത്തിറക്കിയത്.
ഷാങ് ഹായ് പിഎംസിയുടെ മുംബെയിലെ കേന്ദ്രത്തിൽ നിന്നെത്തിയ 60 വിദഗ്ധരുടെ കൂടി സഹായത്തോടെയാണ് ക്രെയിൻ ഇറക്കുന്നത്. ചൈനീസ് കപ്പലിന്റെ സംരക്ഷണത്തിനായി വിഴിഞ്ഞം തീരത്ത് നാവികസേന സുരക്ഷ ശക്തമാക്കിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്.