ബെംഗളുരു: പേപ്പർ ബാഗിന് പൈസ ഈടാക്കിയതിന് ഫർണ്ണിച്ചർ ഷോപ്പിന് 3000 രൂപ പിഴ ചുമത്തി കോടതി. ബെംഗളുരുവിലെ പ്രശസ്തമായ റീട്ടെയിൽ ഷോപ്പായ ഐകിയക്കാണ് പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയതിന് പിഴ ചുമത്തിയിരിക്കുന്നത്. കമ്പനികളുടെയോ ബ്രാൻഡുകളുടെയോ ലോഗോ പതിപ്പിച്ച പേപ്പർ ക്യാരി ബാഗുകൾക്ക് പൈസ ഈടാക്കാൻ പാടില്ല. ഇത് കണക്കിലെടുക്കാതെയാണ് കമ്പനി ഉപഭോക്താക്കളിൽ നിന്നും 20 രൂപ ഈടാക്കിയത്. സംഗീത ബൊഹ്റ എന്ന ഉപഭോക്താവ് നൽകിയ കേസിലാണ് കോടതിയുടെ വിധി. ബെംഗളൂരു ശാന്തിനഗർ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കേസ് പരിഗണിച്ചത്.
2022 ഒക്ടോബർ 6-ന് ഐകിയയുടെ നാഗസാന്ദ്ര ബ്രാഞ്ചിൽ നിന്ന് സാധനങ്ങൾ വാങ്ങിയ അവർ സാധനങ്ങൾ കൊണ്ടുപോകാൻ ബാഗ് ആവശ്യപ്പെട്ടു. എന്നാൽ കമ്പനിയുടെ ലോഗോ പതിച്ച ബാഗിന് 20 രൂപ ഈടാക്കിയാണ് നൽകിയത്. സ്ഥാപനത്തിന്റെ ഈ പ്രവർത്തി അന്യായമാണെന്ന് ചൂണ്ടിക്കാട്ടി അവർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. എന്നാൽ പേപ്പർ ബാഗ് ഉൾപ്പെടെയുള്ള എല്ലാ ഉൽപ്പന്നങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി പ്രദർശിപ്പിച്ചിട്ടാണ് വിൽപന നടത്തുന്നതെന്ന ഐകിയയുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല. പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയത് തിരിച്ച് നൽകുവാനും നഷ്ടപരിഹാരമായി 3,000 രൂപ നൽകാനും ഉപഭോക്തൃ കോടതി ഉത്തരവിട്ടു. അതോടൊപ്പം ഉപഭോക്താവിന് 20 രൂപ പലിശ സഹിതവും നഷ്ടപരിഹാരമായി 1000 രൂപയും മറ്റ് ചെലവുകൾക്കായി 2000 രൂപയും നൽകാനാണ് കോടതി ഉത്തരവിട്ടത്. ലോഗോ പതിപ്പിച്ച ബാഗിന് പണം ഈടാക്കുന്നത് അന്യായമാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഉപഭോക്താവ് സാധനങ്ങൾ വാങ്ങുമ്പോൾ അത് കൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ എല്ലാത്തരം ചെലവുകളും സ്ഥാപനം വഹിക്കണമെന്ന് കമ്മീഷൻ കരുതുന്നുവെന്നും ഉപഭോക്താക്കൾക്ക് സ്വന്തം ബാഗുകൾ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കൊണ്ടുപോകാൻ അനുവാദമില്ലെന്നതും ഉപഭോക്താവ് വിവിധ കടകളിൽ നിന്ന് ഏകദേശം 15 ഇനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുവെങ്കിൽ അതിനായി വീട്ടിൽ നിന്ന് 15 ക്യാരി ബാഗുകൾ എടുക്കുമെന്ന് കരുതാനാകില്ലെന്നും വിധിന്യായത്തിൽ പറയുന്നു.