തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് റിപ്പോർട്ട്. 10 മാസത്തിനിടെ 11,804 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഈ വർഷം 41 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ 32,453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് മാസത്തിനിടെ 105 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചത്. ഇതിൽ ഭൂരിഭാഗം പേരുടെയും വീട്ടിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മരിച്ചവർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന സാങ്കേതിക കാരണത്താലാണ് ഈ മരണങ്ങളെ സംശയത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഡെങ്കി കേസുകളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനവും കേരളമാണ്. കർണ്ണാടകയും മഹാരാഷ്‌ട്രയുമാണ് തൊട്ടുപിന്നിൽ.
സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ 56 ശതമാനം വർദ്ധനവാണ് ഡെങ്കി കേസുകളിൽ രേഖപ്പെടുത്തുന്നത്. കഴിഞ്ഞവർഷം 4,468 കേസുകൾ മാത്രമായിരുന്നു. 58 മരണങ്ങളുമുണ്ടായി. രോഗവ്യാപനം കുറയ്‌ക്കാൻ തദ്ദേശവകുപ്പിന്റെ പങ്കാളിത്തത്തോടെ കൊതുക് നിർമ്മാർജ്ജനം ഉൾപ്പെടെ ആവിഷ്കരിച്ചെങ്കിലും പലയിടങ്ങളിലും കാര്യമായി നടപ്പായില്ലെന്നതിന് തെളിവാണ് കേസുകളിലെ വർദ്ധന. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കേസുകൾ ഇനിയും കൂടാനുള്ള സാദ്ധ്യതയാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.