തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ പാലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കിടെ വേദിയിൽ വച്ച് ശശി തരൂർ നടത്തിയ പരാമർശത്തെ തള്ളി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച തരൂരിന്റെ പരാമർശം തികഞ്ഞ അബദ്ധവും തെറ്റായതുമാണെന്ന് കൂടത്തായി പ്രതികരിച്ചു. പരിപാടി നടന്ന വേദിയുടെ മാന്യതയ്‌ക്കും ആദർശത്തിനും നിരക്കാത്തതാണ് തരൂരിന്റെ പരാമർശം. യുഎൻ പോലും ഹമാസിന്റെ നടപടികളെ ന്യായീകരിക്കുമ്പോഴാണ് വിശ്വപൗരനായി അവരോധിക്കുന്ന തരൂർ അബദ്ധം പറയുന്നത്. ഹമാസ് ഭീകരവാദിയാണെന്ന പരാമർശം പിൻവലിക്കാതെ തരൂർ എന്ത് വിശദീകരണം നൽകിയിട്ടും കാര്യമില്ല. പാലസ്തീന്റെയൊപ്പമാണെന്നും പീഡിതരുടെ കൂടെയാണെന്നും തരൂർ ആവർത്തിച്ചാലും ഹമാസിനെ ഏതുതരത്തിൽ കാണുന്നുവെന്നത് പ്രധാനപ്പെട്ടതാണ്. ഗാസയുടെ സൈനികരെ ഭീകരസംഘടനയായി വിശേഷിപ്പിക്കുന്നത് പാലസ്തീനോട് കാണിക്കുന്ന ക്രൂരതയാണെന്നും സുന്നി നേതാവ് പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു ഹമാസിനെ ഭീകരരെന്ന് ശശി തരൂർ വിശേഷിപ്പിച്ചത്. ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തിയെന്നായിരുന്നു തരൂരിന്റെ പരാമർശം. തൊട്ടുപിന്നാലെ വേദിയിൽ പ്രസംഗിച്ച മുസ്ലീം ലീഗ് നേതാവ് അബ്ദുസമദ് സമദാനി സ്വാതന്ത്ര്യസമരമാണ് പാലസ്തീനികൾ നടത്തുന്നതെന്ന് തരൂരിനെ തിരുത്തിയിരുന്നു. അവർ നടത്തുന്ന പ്രതിരോധത്തെ ഭീകരവാദമെന്ന് പറയാൻ കഴിയില്ലെന്നും എംകെ മുനീറും പ്രതികരിച്ചു. തരൂരിന്റെ പരാമർശം വിവാദമായതോടെ സമസ്തയിലെ നിരവധി നേതാക്കളാണ് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച തരൂരിന്റെ പരാമർശം പിൻവലിക്കണമെന്നാണ് സുന്നി നേതാക്കളുടെ ആവശ്യം.