തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പിതാവിന് 48 വർഷം വരെ കഠിന തടവും എഴുപതിനായിരം രൂപ പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയായ പിതാവിനെയാണ് കോടതി ശിക്ഷിച്ചത്. പിതാവിന്റെ സംരക്ഷണത്തിലും സുരക്ഷയിലും കഴിയുന്ന 7 വയസ്സുകാരനെയാണ് പിതാവ് പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയത്.
കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നരവർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നുണ്ട്. രക്ഷിക്കേണ്ടവന് തന്നെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. അതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.
ഭാര്യയുടെ ആത്മഹത്യയിൽ പ്രേരണ കുറ്റത്തിനും ബിവറേജസിനകത്ത് നിന്നും വിദേശമദ്യം മോഷണം നടത്തിയ കേസിലും പ്രതിയാണ് ഇയാൾ.
അമ്മ മരിച്ച കുട്ടി പിതാവിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. 2020 നും അതിനുമുൻപും വീടിനകത്ത് വച്ചായിരുന്നു പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഒരു ദിവസം സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോകാതെ ഇരുന്ന കുട്ടിയോട് സ്കൂൾ അധികൃതർ വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം കുട്ടി അറിയിച്ചത്.
തുടർന്ന് കൗൺസിലിംഗ് നടത്തിയപ്പോഴാണ് കുട്ടി എല്ലാ വിവരങ്ങളും പറഞ്ഞത്. ഉടൻ തന്നെ ശിശു സംരക്ഷണ സമിതിയെ ഉൾപ്പെടെ അറിയിച്ചു കേസ് രജിസ്റ്റർ ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് കോടതി ഹാജരായി പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ ഹാജരാക്കി നെയ്യാർ ഡാം പോലീസ് സബ് ഇൻസ്പെക്ടർ സാജു എസ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.