ടെൽഅവീവ്: കരയുദ്ധം വ്യാപിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് കടന്ന് ഇസ്രായേൽ ടാങ്കുകൾ. ഹമാസ് കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം കരമാർഗം ഗാസയിൽ പ്രവേശിച്ചതെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇസ്രായേൽ കരയുദ്ധം ആരംഭിച്ചതായി ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഏതുവിധേനയും ഇസ്രായേൽ സേനയെ ചെറുക്കുമെന്നാണ് ഹമാസിന്റെ പ്രഖ്യാപനം.
യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ ഇന്റർനെറ്റ് ബന്ധം ഇസ്രായേൽ വിച്ഛേദിച്ചിരുന്നു. വ്യോമാക്രമണവും ശക്തമാക്കി. പാലസ്തീനിൽ ടെലകോം സേവനം നൽകുന്ന പാൽകോം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്നെ വടക്കൻ ഗാസയിലുള്ള ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം അതിർത്തി കടന്ന് ഇസ്രേയേൽ സേന ഹമാസ് റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷനുകൾ തകർത്തത്.
യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാഷ്‌ട്രങ്ങളുടെ നേതൃത്വത്തിൽ ഐക്യരാഷ്‌ട്രസഭയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. മൂന്ന് ഭീകര താവളങ്ങളിലേക്കും കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയിരുന്നു.















