കൊച്ചി: അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. എറണാകുളം ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി അടക്കമുള്ള മുതിർന്ന് പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേയ്‌ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാര്യത്തെ ഗൗരവമായി കൈക്കൊണ്ട് നീക്കങ്ങൾ നടത്തുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിൽ നടന്ന സ്ഫോടനത്തിന് പിന്നാലെ ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി. ക്രമസമാധാന ചുമതലയുള്ള എഡിജിപി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. ഭീകര വിരുദ്ധ സേന സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.
2500ൽ അധികം പേരാണ് ഹാളിൽ ഉണ്ടായിരുന്നത്. പ്രാർത്ഥന ആരംഭിച്ചയുടൻ ഹാളിന് നടുവിൽ ഉഗ്രശബ്ദത്തിൽ സ്ഫോടനം ഉണ്ടാകുകയായിരുന്നു. മൂന്ന് നാല് തവണ പൊട്ടിത്തെറി ഉണ്ടായി. പ്രാർത്ഥനയുടെ സമയമായതിനാൽ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു. തിക്കിലും നിരവധിപ്പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിൽ പരിക്ക് പറ്റിയവരുടെ കൂട്ടത്തിൽ ഒരു കുട്ടിയുമുണ്ട്. നിലവിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. 24 പേർ ചികിത്സയിലാണ്.