തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച കളമശ്ശേരിയിലെ സ്‌ഫോടനത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം അഗ്‌നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നതെന്നും എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെതിരെ പിണറായി സർക്കാർ മൃദുസമീപനമാണ് സ്വീകരിച്ചു പോരുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധിച്ച ഒഴിവ് കേരളത്തിലുണ്ട്. ആ ഒഴിവിലേക്ക് മത തീവ്രവാദികളെ കൊണ്ടുവരാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. തീവ്രവാദ ശക്തികളോടുള്ള സർക്കാരിന്റെ സമീപനം തിരുത്തിയില്ലെങ്കിൽ കേരളം വലിയ അപകടത്തിലേക്ക് പോകും. സംസ്ഥാനത്തോട് കുറേക്കൂടി കരുതലും ജാഗ്രതയും കാണിക്കണം’ സുരേന്ദ്രൻ പറഞ്ഞു.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനം ആസൂത്രിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിഫിൻ ബോക്‌സുകളിൽ സജ്ജമാക്കിയ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം ആസൂത്രിതമാണെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്ത് ആശങ്കകൾ വർദ്ധിപ്പിക്കുകയാണ്. സ്‌ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേരാണ് കൺവെൻഷൻ സെന്ററിലുണ്ടായിരുന്നത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.















