ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടേയും കുടുംബാംഗങ്ങളെ സന്ദർശിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. തടവിലുള്ള എല്ലാവരേയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്നും തുടരുമെന്നും ജയശങ്കർ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് അദ്ദേഹം എട്ട് പേരുടേയും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
” ഈ സംഭവത്തിന് കേന്ദ്രസർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. തടവിലാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആശങ്ക മനസിലാക്കുന്നു. അവരുടെ മോചനത്തിനായി സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരും. കുടുംബാംഗങ്ങളുമായി ചേർന്ന് നിന്നുകൊണ്ടായിരിക്കും ഈ പ്രവർത്തനങ്ങളെന്നും” അദ്ദേഹം വ്യക്തമാക്കി. ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് ഇവരെ ഖത്തർ തടവിലാക്കിയത്.
വിധി ഞെട്ടിക്കുന്നതാണെന്നും ഖത്തറുമായി ഈ വിഷയം ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നിയമപരമായ എല്ലാ മാർഗ്ഗങ്ങളും ഇവരെ മോചിപ്പിക്കാനായി ഉപയോഗിക്കുമെന്നും മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ഖത്തർ സായുധ സേനയ്‌ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നൽകുന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്.