കണ്ണൂർ: കേളകത്തിൽ ആകാശത്തേക്ക് വെടിയുതിർത്ത് കമ്യൂണിസ്റ്റ് ഭീകരർ. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെയാണ് ആകാശത്തേക്ക് വെടിയുതിർത്തിയിട്ട് ഭീകരർ കടന്നു കളഞ്ഞത്. വെടിയുതിർത്തതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ വീഴുകയും പരിക്കേൽക്കുകയും ചെയ്തു. വന്യജീവി സങ്കേതത്തിനുള്ളിലെ രാമച്ചിയിലാണ് സംഭവം.
മൂന്ന് വനംവകുപ്പ് വാച്ചർമാർ വനത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് കമ്യൂണിസ്റ്റ് ഭീകരരുടെ മുന്നിൽ പെടുന്നത്. ഉദ്യോഗസ്ഥരെ കണ്ടതും ആയുധധാരികളായ അഞ്ചംഗ സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഥിരമായി കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള മേഖലയാണിത്. കഴിഞ്ഞ ആഴ്‌ച്ചയിലും കമ്യൂണിസ്റ്റ് ഭീകരരുടെ സംഘം സ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്തെ ഒരു വീട്ടിൽ കയറി മൊബൈൽഫോണും, ലാപ്‌ടോപ്പുകളും ചാർജ് ചെയ്യുകയും വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷവുമാണ് സംഘം മടങ്ങിയതെന്നും വനംവകുപ്പ് അറിയിച്ചു. കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിൽ നടത്തിവരികയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.