കണ്ണൂർ: കേളകത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത സംഭവത്തിനു പിന്നിൽ കമ്യൂണിസ്റ്റ് ഭീകരവാദ നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന. ഇന്നലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ ആകാശത്തേക്ക് വെടിയുതിർത്ത് അഞ്ചംഗ സംഘം രക്ഷപെട്ടത്. സംഭവത്തിൽ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ വധശ്രമമടക്കമുള്ള കുറ്റങ്ങളും യു.എ.പി.എയും ചുമത്തിയതായും അധികൃതർ അറിയിച്ചു.
വനത്തിലൂടെ സഞ്ചരിക്കുന്ന സമയത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ അഞ്ചംഗ സംഘം വെടിയുതിർത്തത്. സംഘത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള ആയുധധാരികളായ സംഘം സമീപ പ്രദേശങ്ങളിലിലെത്തിയിരുന്നതായും ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പരിശോധനകൾക്കായി വനത്തിലെത്തിയപ്പോഴാണ് ആയുധധാരികളായ കമ്യൂണിസ്റ്റ് ഭീകരർ 3 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്.
അതേസമയം കമ്യൂണിസ്റ്റ് ഭീകരരെ കണ്ടെത്തുന്നതിനായി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനായി തണ്ടർബോൾട്ടുകൾ ഉൾപ്പെടെയുള്ള സായുധ സേനയെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുന്നതടക്കമുള്ള വിശദമായ പരിശോധന നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.