ടെൽ അവീവ്: ഒക്ടോബർ 31ന് ഇസ്രായേലിൽ നടന്ന മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ. യെമനിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ കഴിഞ്ഞ ദിവസം ഇസ്രായേലിലെ എയ്‌ലത്ത് നഗരത്തിൽ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണം കടുപ്പിക്കുമെന്നാണ് ഹൂതികളുടെ നിലപാട്. ഇതോടെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ യെമനും പങ്കാളിയായിരിക്കുകയാണ്. ഹമാസ് ഭീകരാക്രമണം തുടങ്ങിയതിന് പിന്നാലെ ഇസ്രായേലിനെ ലക്ഷ്യംവച്ച് ഹൂതികൾ നടത്തുന്ന മൂന്നാമത്തെ ആക്രമണമായിരുന്നു ഇത്.
അതേസമയം ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഐഡിഎഫ് അറിയിച്ചു. ഹൂതികൾ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ആകാശത്ത് വച്ച് തന്നെ ഇസ്രായേൽ സൈന്യം തകർത്തിരുന്നു. ഇസ്രായേലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ആക്രമണമുണ്ടായത്. ഇറാന്റെ പിന്തുണയോടെ ഹിസ്ബുള്ള ഭീകരർ ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ ആക്രമണം നടത്തുമ്പോഴാണ് ഹൂതികളും ജൂതരുടെ നാശം ലക്ഷ്യമിട്ട് ആക്രമണം കടുപ്പിച്ചിരിക്കുന്നത്. പാല്‌സതീന്റെ വിജയത്തിനായി ഇനിയും ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കുമെന്നാണ് ഹൂതികളുടെ വക്താവിന്റെ പ്രതികരണം. ”അമേരിക്കയുടെ നാശം, ഇസ്രായേലിന്റെ നാശം, യഹൂദർ ഇല്ലാതാകണം, ഇസ്ലാം വിജയം കൈവരിക്കണം.” എന്നതാണ് ഹൂതി വിമതരുടെ മുദ്രാവാക്യം.