കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിന് പിണറായി സർക്കാരിന്റെ പ്രതികാര നടപടി. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജനം ടിവി റിപ്പോർട്ടർക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ പരാതിയിലാണ് കേസ്. കളമശ്ശേരി സ്ഫോടനം സംഭവിച്ചതിന് പിന്നാലെ ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകാതിരിക്കുമ്പോഴാണ് വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയമായി നോക്കിയാൽ ഭീകരപ്രവർത്തനമാണെന്ന് മനസിലാക്കേണ്ടി വരുമെന്നും പാലസ്തീന് ഐക്യദാർഢ്യവുമായി കേരളം മുന്നോട്ട് പോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ വേണ്ടിയുള്ള സംഭവമാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. വിദ്വേഷ പ്രചാരണം ആരോപിച്ച് പോലീസ് കേന്ദ്രമന്ത്രിക്കുൾപ്പടെ കേസെടുത്തെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ കേരളാ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല.