സുരേഷ് മണ്ണാറശ്ശാല എഴുതുന്നു.
മണ്ണാറിയ പർണ്ണശാലയായി പരിണമിച്ച മണ്ണാറശ്ശാലയിലെ മണ്ണിന്റെ പുണ്യം ഭക്തജനഹൃദയങ്ങളിൽ അനുഭൂതികളുണർത്തുന്ന പവിത്രനാളുകളാണ് കന്നി – തുലാം മാസങ്ങളിലെ പൂയം – ആയില്യം ദിനങ്ങൾ. സർപ്പക്കാവുകളിലെ ചൈതന്യധാര നുകരുന്നതിനായി വരുന്ന ദിവസങ്ങളിൽ നൂറും പാലും എന്ന വിശേഷാൽ വഴിപാട് നടത്തുന്നു. മണ്ണാറശ്ശാല നാഗരാജക്ഷേത്രത്തിലെ അധിദേവത നാഗരാജാവായ വാസുകിയാണ്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ടൗണിൽ നിന്നും 2 കിലോമീറ്റർ വടക്കു പടിഞ്ഞാറേക്ക് യാത്ര ചെയ്താൽ ഒൻപതിലധികം ഏക്കർ പ്രദേശത്തായി നിറഞ്ഞുനിൽക്കുന്ന കാവുകൾക്കുള്ളിൽ കിഴക്കോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന മണ്ണാറശ്ശാല ക്ഷേത്രത്തിൽ എത്താം. ചുറ്റും കാവുകളാൽ വലയം ചെയ്തിട്ടുള്ളക്ഷേത്രം, കാവിനു മധ്യത്തായി കിഴക്കുവശത്തേക്ക് ദർശനമായി നാഗരാജാവും സർപ്പയക്ഷിയും ഭക്തജനങ്ങൾക്ക് അനുഗ്രഹമേകി വാണരുളുന്നു. നാഗരാജാവിന്റെതു ശിലാവിഗ്രഹമാണ്. നാഗരാജാവിന്റെ രാജ്ഞിയാണ് സർപ്പയക്ഷി സങ്കല്പത്തിൽ ഉള്ളത്. വെള്ളാരംകല്ലിൽ തീർത്ത സർപ്പ യക്ഷി പ്രതിഷ്ഠയ്‌ക്ക് വളരെയധികം പ്രത്യേകതയാണ് ഉള്ളത്. സർപ്പയക്ഷി വിഗ്രഹത്തിൽ വലതു കൈയിൽ തലയും ഇടതു കൈയിൽ വാലുമായി ഒരു സർപ്പത്തെ വഹിച്ചുകൊണ്ട് നിൽക്കുന്ന വിഗ്രഹമാണ്.
കന്നിമൂലയിൽ നാഗയക്ഷിയും നാഗ ചാമുണ്ഡിയും കിഴക്കോട്ടും വടക്കോട്ടും ദർശനമായി സ്ഥിതിചെയ്യുന്നു.അനന്തന്റെ രാജ്ഞിയായ നാഗയക്ഷിയാണ് കന്നിമൂലയിൽ വടക്കോട്ട് ദർശനമായി ഉള്ളത്. അവിടെത്തന്നെ കിഴക്കോട്ട് ദർശനമായുള്ളത് നാഗ ചാമുണ്ഡിയാണ്. നാഗയക്ഷി രണ്ട് കൈകളിലും രണ്ടു സർപ്പവുമായി ആണ് നിലകൊള്ളുന്നത്. ക്ഷേത്രത്തിൽനിന്ന് വടക്കോട്ട് നടന്നു നീങ്ങിയാൽ പടിഞ്ഞാറുവശത്ത് കിഴക്കോട്ട് ദർശനമായി കാവ് മാറ്റത്തിലൂടെ പ്രതിഷ്ഠിച്ച സർപ്പവിഗ്രഹങ്ങൾ ദൃശ്യമാകുന്നു. ഇല്ലത്തിനോട് ചേർന്ന് നിലവറയിൽ കുഴിനാഗവും മുത്തച്ഛനും കുടികൊള്ളുന്നതായി സങ്കൽപ്പിക്കുന്നു.
നിലവറയിലെ ദർശനത്തിനുശേഷം പടിഞ്ഞാറോട്ട് നടന്നാൽ വടക്കോട്ട് ഒരു പാതയുണ്ട്. പാതയുടെ കിഴക്കുവശത്തായി അപ്പൂപ്പൻ കാവ് കാണാം അവിടെയാണ് അനന്തന്റെ സങ്കല്പമുള്ളത്. പിന്നീട് വടക്കോട്ട് നടന്നാൽ പടിഞ്ഞാറെ വശത്ത് കിഴക്ക് ദർശനമായി ധർമ്മശാസ്താവിന്‍റെ പ്രതിഷ്ഠ കാണപ്പെടുന്നു. ക്ഷേത്ര സങ്കേതത്തിന് പുറത്തായി ഭദ്രകാളി ക്ഷേത്രം ഉണ്ട്. ഇത് അടുത്തകാലത്ത് സ്ഥാപിച്ചതാണ്.
എന്തായാലും മനസ്സിനും ശരീരത്തിനും കുളിർമ പകരുന്ന കാവുകളുടെ മധ്യത്തിലൂടെയുള്ള യാത്ര വിശേഷത നിറഞ്ഞത് തന്നെയാണെന്ന് പറയാം.. പൗരോഹിത്യ ചുമതലയുള്ളത് വലിയമ്മയ്‌ക്കാണ് എന്നതാണ് മറ്റ് നാഗാരാധന കേന്ദ്രങ്ങളിൽ നിന്നും മണ്ണാറശ്ശാല ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. കന്നിമാസത്തിലും തുലാമാസത്തിലും നടത്തുന്ന ആയില്യപൂജകൾ 12 ദിവസങ്ങൾ നിറഞ്ഞുനിൽക്കുന്ന പൂജകളാണ് ഉള്ളത്. ഈ പൂജകൾക്കൊക്കെ നേതൃത്വം നൽകുന്നത് വലിയമ്മ തന്നെയാണ്.കന്നി – തുലാം മാസങ്ങൾ കൂടാതെ കുംഭമാസത്തിലും തത്തുല്യമായ പൂജാ വിധികളും ആഘോഷങ്ങളുംഘോഷങ്ങളും നടത്തുന്നുണ്ട്..
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം തുലാമാസത്തിലെ പൂയം – ആയില്യം നാളുകളിലാണ്. രാഹുദോഷം ശമിപ്പിക്കുന്നതിനുവേണ്ടി ദിവസങ്ങളോളം ക്ഷേത്രത്തിൽ ഭജനമിരിക്കാറുള്ളതും സാധാരണയാണ്. വിശേഷാവസരങ്ങളിലും നിർദ്ദിഷ്ട ദിനങ്ങളിലും അമ്മ തന്നെയാണ് ശ്രീകോവിലുകളിൽ പൂജ നടത്താറുള്ളത്. വൈകുന്നേരങ്ങളിൽ ഇവിടെ പൂജ പതിവില്ല. വിളക്കുവയ്പ്പ് മാത്രമാണ് നടത്താറുള്ളത്. ശിവരാത്രി ദിവസം മാത്രമാണ് ദീപാരാധന നടത്തുന്നത്. കരിങ്കല്ലിൽ കൊത്തിയെടുത്ത പതിനായിരക്കണക്കിന് നാഗവിഗ്രഹങ്ങളാണ് കാവിനുള്ളിലുള്ളത്. തുലാ മാസത്തിൽ പ്രധാന ഉത്സവം നടത്തുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം പേർ ദർശനത്തിനും ഗവേഷണ ആവശ്യങ്ങൾക്കുമായി ഇവിടെ എത്തിച്ചേരാറുണ്ട്.ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന വൻ വൃക്ഷങ്ങളുടെ സഞ്ചയം ഈ ക്ഷേത്ര പരിസരത്തുടനീളം കാണാം അതിവിശിഷ്ടമായ പ്രത്യേകതകൾ ഉള്ള അനേകം അപൂർവ സസ്യങ്ങളുടെയും വള്ളിപ്പടർപ്പുകളുടെയും നിര പരിസ്ഥിതി സ്നേഹികളിൽ എന്നും വല്ലാത്ത കൗതുകം നിറയ്‌ക്കുന്നുണ്ട്.
പ്രധാന പ്രതിഷ്ഠയായ വാസുകിക്കൊപ്പം നാഗയക്ഷിയമ്മയുടെയും മറ്റ് ഉപനാഗ ദേവതകളുടെയും ബിംബങ്ങൾ വലിയമ്മയുടെ നേതൃത്വത്തിൽ ഇല്ലത്തുള്ള നിലവറയിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ് ആണ് ഏറെ പ്രാധാന്യമുള്ളത്. മുഖ്യപൂജാരിണിയായ വലിയമ്മയാണ് നാഗരാജ വിഗ്രഹം വഹിച്ചുകൊണ്ട് എഴുന്നള്ളത്തിന് നേതൃത്വം നൽകുന്നത്..
1993 മുതൽ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണിയായിരുന്ന ദിവ്യശ്രീ ഉമാദേവി അന്തർജ്ജനത്തിന്റെ സമാധി വർഷമായതിനാൽ കലാസാംസ്കാരിക പരിപാടികൾ ഒഴിവാക്കി പൂജാ സംബന്ധവും ആധ്യാത്മികവുമായ പരിപാടികൾ മാത്രമാണ് ആയില്യത്തിന് നടത്തുവാൻ ഈ വർഷം തീരുമാനിച്ചിരിക്കുന്നത്.. ആയില്യം മഹോത്സവത്തിന് മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷി അമ്മയ്‌ക്കും കീഴ് പതിവിൻ പടിയുള്ള നാല് ദിവസത്തെ കളഭ മുഴുക്കാപ്പ് ചാർത്തലും നടത്തുന്നുണ്ട്..
കേരളത്തിലെ അതിപുരാതനവും ലോകപ്രശസ്തി ആർജ്ജിച്ചിട്ടുള്ളതുമായ മണ്ണാറശ്ശാല ക്ഷേത്രത്തിലെ ആയില്യം മഹോത്സവം നവംബർ 6 തിങ്കളാഴ്ചയാണ് ഈ വർഷം ആഘോഷിക്കുന്നത്.. പുണർതം നാളിൽ വൈകിട്ടുള്ള ദീപക്കാഴ്ച വളരെ പ്രധാന്യമായിട്ടുള്ളതായി ഭക്തജനങ്ങൾ സങ്കൽപ്പിക്കുന്നു പൂയം നാളിൽ സന്ധ്യാവേളയിൽ ഉള്ള പൂയംതൊഴിലും. ആയില്യം പൂജാദർശനവും ഒക്കെ ഭക്തജന സഹസ്രങ്ങളിൽ വല്ലാത്ത ഭക്തിപാരവശ്യമുളവാക്കുന്ന കാഴ്ചകളാണ് ഏവർക്കും ദൃശ്യമാക്കുന്നത്.
Mannarasala Sree Nagaraja Temple
Haripad P.O, Kerala 690514
Tel: +91 479 2413214, +91 479 2410200
Email: [email protected]
എഴുതിയത്: സുരേഷ് മണ്ണാറശ്ശാല
ഫോൺ : 94473 48964
(വൈജ്ഞാനികവും ചരിത്രപരവുമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ സുരേഷ് മണ്ണാറശ്ശാല മുതുകുളം ഹൈസ്കൂളിന്റെ പ്രിൻസിപ്പാൾ ആയിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോൾ മുഴുവൻ സമയ സാമൂഹിക പ്രവർത്തനത്തിലും സരസ്വതി സപര്യയിലും ഏർപ്പെട്ടു വരുന്നു)
Photo Courtesy : Facebook