ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി വാങ്കഡെ സ്റ്റേഡിയവുമായുള്ള വൈകാരിക ബന്ധം തുറന്നു പറഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. തന്നെ ക്രിക്കറ്ററാക്കുന്നതിൽ വാങ്കഡെ സ്‌റ്റേഡിയം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ട വേദിയാണിതെന്നും ഇവിടെ നിന്നുള്ള അനുഭവങ്ങൾ പല മത്സരങ്ങളിലും നിർണായകമായിരുന്നുവെന്നും ഹിറ്റ്മാൻ പറഞ്ഞു. ഐസിസിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലാണ് രോഹിത് മനസ് തുറന്നത്.
”വാങ്കഡെ ഒരു സ്‌പെഷ്യൽ വേദിയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട വേദി. ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഞാൻ ഇന്ന് എന്താണോ അതിന് കാരണമായത് വാങ്കഡെയിൽ നിന്ന് ലഭിച്ച അനുഭവങ്ങളാണ്. മുംബൈയിലുള്ളവർ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. അവരുടെ ആർപ്പുവിളികൾ ഏറെ ഊർജം പകരുന്നതാണ്” രോഹിത് പറഞ്ഞു.
അപരാജിത കുതിപ്പു തുടരുന്ന ഇന്ത്യയുടെ അടുത്ത മത്സരം ശ്രീലങ്കയ്‌ക്കെതിരെയാണ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് രണ്ടു മണി മുതലാണ് മത്സരം നടക്കുന്നത്. ആറു മത്സരങ്ങളിൽ ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാമതാണ് രോഹിതും സംഘവും. മറുഭാഗത്ത് ശ്രീലങ്കയ്‌ക്ക് ജയിച്ചാൽ മാത്രമേ ടൂർണമെന്റിൽ നിലനിൽപ്പുള്ളൂ.