ലഖ്നൗ: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസർ ഡേവിഡ് വില്ലി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ലെ ലോകകപ്പ് അവസാനിക്കുന്നതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുമെന്നാണ് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ലോകകപ്പിൽ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വിരാട് കോഹ്‌ലിയുടേത് അടക്കം മൂന്ന് വിക്കറ്റ് വീഴ്‌ത്തി വില്ലി തിളങ്ങിയിരുന്നു. ഇടം കയ്യൻ പേസറായ വില്ലി ഇംഗ്ലണ്ട് കുപ്പായത്തിൽ 70 ഏകദിനങ്ങളിൽ നിന്ന് 94 വിക്കറ്റും 43 ടി20 മത്സരങ്ങളിൽ നിന്ന് 51 വിക്കറ്റും നേടി. വാലറ്റത്തെ മികച്ച ബാറ്ററുമായ ഡേവിഡ് വില്ലി ഏകദിനങ്ങളിൽ 26.12 ശരാശരിയിൽ രണ്ട് അർധസെഞ്ചുറി അടക്കം 627 റൺസും നേടി
‘ഇങ്ങനെ ഒരു ദിവസം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ചെറുപ്പം മുതലേ ഇംഗ്ലണ്ടിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് മാത്രമാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ വിരമിക്കാനുളള സമയം ആയിരിക്കുകയാണ്. അഭിമാനത്തോടെയാണ് ഇംഗ്ലണ്ടിന് വേണ്ടി കളത്തിലിറങ്ങിയത്. ലോകകപ്പിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കും. എന്റെ നെഞ്ചിലുള്ള ബാഡ്ജിന് വേണ്ടി എനിക്കുള്ളതെല്ലാം നൽകി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുള്ള അവിശ്വസനീയമായ വൈറ്റ്ബോൾ ടീമിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്’, വില്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ഈ യാത്രയിൽ നല്ല ഓർമ്മകളും നല്ല സുഹൃത്തുക്കളും ഉണ്ടായിട്ടുണ്ട്. മോശം സമയങ്ങളിൽ എനിക്കൊപ്പം നിങ്ങളെല്ലാമുണ്ടായിരുന്നു. കുടുംബത്തിന്റെയും നിങ്ങളുടെയും പിന്തുണയും സ്നേഹവും ഇല്ലായിരുന്നെങ്കിൽ എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ എനിക്ക് കഴിയില്ലായിരുന്നു. ഇനിയും ക്രിക്കറ്റിനായി എന്തൊക്കെയോ നൽകാനുണ്ടെന്നാണ് ഞാൻ കരുതുന്നത്. ലോകകപ്പിലെ എന്റെ ടീമിന്റെ പ്രകടനവുമായി ഈ തീരുമാനത്തിന് ബന്ധമില്ല. ഇനിയുളള മത്സരങ്ങളിൽ ടീമിന് വേണ്ടി ഞാൻ എന്റെ 100 ശതമാനവും സമർപ്പിക്കും. അതാണ് എനിക്കറിയാവുന്ന ഒരേയൊരു കാര്യം’, വില്ലി ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.