ഹമാസിനും അവരോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സംഘടനകള്‍ക്കും വിലക്ക് ഏർപ്പെടുത്തി ജർമ്മനി. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണങ്ങൾ കണക്കിലെടുത്താണ് നീക്കം. ഇസ്രായേലിനെ തകർക്കാൻ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ഭീകരപ്രവർത്തനങ്ങൾ കണക്കിലെടുത്ത് ജർമ്മനിയിൽ അവർക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തുകയാണെന്ന് ആഭ്യന്തര മന്ത്രി നാൻസി ഫൈസർ അറിയിച്ചു.
ഇസ്രായേലിനെതിരെയും ജൂതർക്കെതിരെയും പ്രചാരണം നടത്തുന്ന സമിഡൗൺ എന്ന സംഘടനയെ രാജ്യത്ത് നിരോധിക്കുകയാണെന്നും നാൻസി ഫൈസർ പറഞ്ഞു. സമിഡൗൺ ഹമാസ് ഉൾപ്പെടെ പല ഭീകരസംഘടനകളേയും പിന്തുണയ്‌ക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്നതായി ഇവർ ചൂണ്ടിക്കാണിച്ചു. ഇസ്രായേലിന് നേരെ ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ സമിഡൗൺ രാജ്യത്ത് വലിയ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. അങ്ങേയറ്റം മനുഷ്യത്വരഹിതമായ നീക്കമാണിതെന്നും നാൻ ഫൈസർ പറഞ്ഞു.
ഒക്ടോബർ ഏഴിന് അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ലധികം പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. 230ലധികം പേരെ ഭീകരർ ബന്ദികളാക്കുകയും ചെയ്തു. പിന്നാലെ ഇസ്രായേൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ, ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് ജർമ്മനിയിൽ രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനത്തെ ഒരു ജൂത സിനഗോഗിന് നേരെ ഹമാസ് അനുകൂലികൾ വലിയ തോതിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങളെ ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് ആദ്യഘട്ടത്തിൽ തന്നെ ജർമ്മനി വ്യക്തമാക്കിയിരുന്നു.