ന്യൂഡൽഹി: റിലീസാകുന്ന പുത്തൻ സിനിമകളുടെ വ്യാജപതിപ്പുകൾ തടയാൻ കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ. സിനിമകളുടെ വ്യാജ പതിപ്പ് ചോരുന്നത് തടയാനായി ഉദ്യോഗസ്ഥരെ നിയമിച്ചു. കൂടാതെ വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്‌സൈറ്റുകൾ, ടെലഗ്രാം, യൂട്യൂബ്, എന്നിവയിൽ പുത്തൻ സിനിമകളുടെ വ്യാജപതിപ്പ് ചോരുകയാണെങ്കിൽ 48 മണിക്കൂറിൽ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്.
അതേസമയം വ്യാജപതിപ്പുകൾ പ്രചരിക്കുന്നതായി പരാതി ലഭിച്ചാലുടൻ നടപടിയെടുക്കുമെന്നും വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ്വ ചന്ദ്ര പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങൾക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയും മൂന്ന് ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരമാണ് നടപടി.
നിർമ്മാതാക്കൾ അവരുടെ മുഴുവൻ ഊർജ്ജവുമെടുത്താണ് ഒരു സിനിമ നിർമ്മിക്കുന്നത്. ഇത്തരത്തിൽ തീയേറ്ററുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിവർഷം സിനിമാവ്യവസായത്തിന് 20,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.















